ഇത്തിഹാദ് റെയിൽ ഏഴ് പുതിയ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു
text_fieldsഇത്തിഹാദ് പാസഞ്ചർ ട്രെയിൻ
ദുബൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാതയിലെ ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചു. പാസഞ്ചർ സർവീസ് ഈ വർഷം ആരംഭിക്കുമെന്ന പ്രതീക്ഷ നൽകിയാണ് നേരത്തെ പ്രഖ്യാപിച്ച നാല് സ്റ്റേഷനുകൾക്കൊപ്പം പുതിയ സ്റ്റേഷനുകൾ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്. അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മിസൈറ, അൽ ഫായ, അൽ ദൈദ് എന്നിവിടങ്ങളിലാണ് പുതുതായി സ്റ്റേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി, ഫുജൈറയിലെ അൽ ഹിലാൽ പ്രദേശം എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ പ്രഖ്യാപിച്ചിരുന്നു.
സ്റ്റേഷനുകൾ ഘട്ടംഘട്ടമായാണ് തുറക്കുകയെന്ന് പത്രക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനവാസകേന്ദ്രങ്ങളിലേക്ക് യാത്ര എളുപ്പമാകുന്ന രീതിയിൽ വളരെ സൂക്ഷ്മമായി തെരഞ്ഞെടുത്തതാണ് സ്റ്റേഷനുകൾക്കുള്ള സ്ഥലങ്ങളെന്ന് ഇത്തിഹാദ് റെയിൽ ചീഫ് പ്രൊജക്ട്സ് ഓഫിസർ മുഹമ്മദ് അൽ ഷെഹി പറഞ്ഞു.
യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രാസൗകര്യങ്ങളാണ് ഇത്തിഹാദ് റെയിൽ ഒരുക്കുകയെന്ന് നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഓരോ പാസഞ്ചർ ട്രെയിനിലും മൂന്ന് തരം കാബിനുകളുണ്ടാകും.
ഇക്കോണമി ക്ലാസ്, ഫാമിലി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് കാബിനുകൾ. ഇക്കോണമി ക്ലാസിൽ കടും ചാരനിറത്തിലുള്ള സീറ്റുകളാണുള്ളത്. ഫാമിലി ക്ലാസിൽ അഭിമുഖമായി ഇരിക്കാവുന്ന രീതിയിലാണ് സീറ്റുകളുള്ളത്.
സീറ്റുകൾക്ക് നടുവിൽ മേശയുമുണ്ടാകും. ഫസ്റ്റ് ക്ലാസ് സീറ്റുകൾ കൂടുതൽ സൗകര്യങ്ങളുള്ളതാണ്. വിശാലവും ക്രമീകരിക്കാവുന്നതായുമാണ് സീറ്റുകൾ സജ്ജീകരിച്ചിട്ടുള്ളത്.
ഫസ്റ്റ് ക്ലാസ് സീറ്റുകൾക്ക് പിന്നിൽ ട്രേ ടേബിളുകളുമുണ്ട്. കൂടാതെ ഓരോ കാബിനിലും ലഗേജുകൾക്കായി ഓവർഹെഡ് സ്ഥലവുമുണ്ട്. കൂടുതൽ വലിയ ലഗേജുകൾക്കായി പ്രത്യേക സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.
13 ട്രെയിനുകളിൽ 10 ട്രെയിനുകൾ നിലവിൽ രാജ്യത്ത് എത്തുകയും പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ളതാണ് ട്രെയിനുകൾ. ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് സഞ്ചരിക്കാനാകും.
ട്രെയിൻ യാത്രക്കാർ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഓട്ടോമാറ്റഡ് ബാരിയറിൽ ടിക്കറ്റുകൾ സ്കാൻ ചെയ്യണം. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. അേതാടൊപ്പം സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് മെഷീന്റെ മാതൃകയും ആഗോള റെയില് എക്സ്പോയിൽ പ്രദർശനത്തിനുണ്ട്. ബാങ്ക് നോട്ടുകളും കാർഡും ആപ്പിൾ പേയും മെഷീനിൽ സ്വീകരിക്കും. അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീളുന്നതാണ് നിലവിൽ നിർമാണം പൂർത്തിയായ റെയിൽ പാത. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും.
പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്രസമയം ഗണ്യമായി കുറയും. അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്റെ യാത്ര മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

