റാസല്‍ഖൈമയില്‍ ഇമാറാത്തി പൈതൃക ശിബിരത്തിന് വന്‍ സ്വീകാര്യത
text_fieldsറാസല്‍ഖൈമയില്‍ ഇമാറാത്തി പൈതൃക ശിബിരത്തില്‍നിന്ന്
റാസല്‍ഖൈമ: ഇമാറാത്തി പാരമ്പര്യവും സാമൂഹിക മര്യാദകളും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാന്‍ റാസല്‍ഖൈമയില്‍ ഒരുക്കിയ ‘വേനല്‍ ശബിര’ത്തിന് വന്‍ സ്വീകാര്യത. ‘അല്‍ സനാ അല്‍ സൈഫി’ എന്ന ക്യാമ്പിന്‍റെ ആദ്യ പതിപ്പില്‍ 1,050ലേറെ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതീക്ഷിച്ചതിലും 250ലധികം പേരാണ് അധികമായി എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഏഴ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി റാസല്‍ഖൈമയില്‍ 13 കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. ദേശീയ സ്വത്വം ശക്തിപ്പെടുത്തുകയും രാജ്യത്തിന്‍റെ പരമ്പരാഗത ആചാരങ്ങളും മൂല്യങ്ങളും കുട്ടികളിലേക്ക് പകര്‍ന്നുനല്‍കുകയുമാണ് സംരംഭത്തിന്‍റെ ലക്ഷ്യം.
അതിഥികളെ സ്വീകരിക്കുന്നത്, അറബിക് കാപ്പി വിളമ്പുന്ന രീതി, മുതിര്‍ന്നവരെ ആദരിക്കല്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ പ്രായോഗിക പരിശീലനത്തിലൂടെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ക്ലാസ് മുറിയിലെ പഠനത്തില്‍ ഒതുങ്ങാതെ യഥാര്‍ഥ ജീവിത സാഹചര്യങ്ങള്‍ അനുകരിച്ചാണ് പരിശീലനം.
വിവിധ മൂല്യങ്ങളുടെ പേരില്‍ കുട്ടികളെ ടീമുകളായി തിരിച്ച് മൂല്യങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് പോയന്‍റ് നല്‍കിയുള്ള സൗഹൃദ മത്സരങ്ങൾ ക്യാമ്പിന്‍റെ ഭാഗമാണ്. പ്രാദേശിക പൈതൃക സംഘടനകളുടെയും സമൂഹത്തിലെ മുതിര്‍ന്നവരുടെയും സഹകരണത്തോടെ വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് സാമൂഹിക അവസരങ്ങള്‍ എന്നിവയില്‍ ഇമാറാത്തികള്‍ പിന്തുടരുന്ന പാരമ്പര്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ടെന്ന് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് മുഹമ്മദ് ഹാസല്‍ അല്‍ഹാര്‍ത്തി പറഞ്ഞു.
ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. രക്ഷിതാക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം ഭാവിയില്‍ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. 13 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് പ്രത്യേക പതിപ്പ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

