വൈദ്യുതി ഉൽപാദനം: അറബ് ലോകത്തെ ആദ്യത്തെ ആണവോർജ നിലയം പ്രവർത്തനം തുടങ്ങി
text_fieldsപശ്ചിമ അബൂദബിയിലെ ബറാക ആണവോർജ പ്ലാൻറിലെ ഒന്നാം യൂനിറ്റ് പരിശോധന
വിജയകരമായി പൂർത്തിയാക്കിയപ്പോൾ
അബൂദബി: അറബ് ലോകത്തുനിന്ന് ആദ്യ ചൊവ്വ പേടകം വിക്ഷേപിച്ച യു.എ.ഇയുടെ കിരീടത്തിൽ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു പൊൻതൂവൽ കൂടി. അറബ് മേഖലയിലെ വൈദ്യുതി ഉൽപാദനത്തിനായുള്ള ആദ്യ ആണവോർജ നിലയം അബൂദബിയിൽ പ്രവർത്തനം തുടങ്ങി. പശ്ചിമ അബൂദബിയിലെ ബറാക ആണവോർജ പ്ലാൻറിലെ ഒന്നാം യൂനിറ്റാണ് പ്രവർത്തിച്ചു തുടങ്ങിയത്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷെൻറ അനുബന്ധ സ്ഥാപനമായ നവാഹ് ഊർജ കമ്പനിയാണ് പ്ലാൻറ് പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്കും ദേശീയ അന്തർദേശീയ നിയമങ്ങൾക്കും അനുസൃതമായാണ് പ്രവർത്തനം. അടുത്ത 60 വർഷത്തേക്ക് രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി തുടങ്ങിയ പദ്ധതിക്ക് ഫെബ്രുവരിയിലാണ് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അംഗീകാരം നൽകിയത്. മാർച്ചിൽ ഇന്ധന അസംബ്ലി ലോഡിങ് പൂർത്തിയാക്കി.
തുടർച്ചയായ സുരക്ഷ പരിശോധനകൾക്കുശേഷം മാത്രമേ യു.എ.ഇ വൈദ്യുതി ഗ്രിഡിലേക്ക് ഒന്നാം യൂനിറ്റ് കണക്ട് ചെയ്യുകയുള്ളൂ. അതോടെ വൈദ്യുതി രാജ്യത്തെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും എത്തിക്കാനാവും. 12 വർഷത്തെ പരിശ്രമമാണ് യാഥാർഥ്യമാകുന്നത്. വൈദ്യുതി ഉൽപാദനത്തിന് ആണവോർജ പ്ലാൻറ് വികസിപ്പിച്ചെടുത്ത ലോകത്തിലെ 33ാമത്തെ രാജ്യമാണ് യു.എ.ഇ. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ ബറാക പ്ലാൻറ് 5.6 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. പ്രതിവർഷം 21 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് തടയാനും ഇതുവഴി കഴിയും. പ്രതിവർഷം 3.2 ദശലക്ഷം കാറുകൾ രാജ്യത്തിെൻറ റോഡുകളിൽനിന്ന് നീക്കംചെയ്യുന്നതിന് തുല്യമാണിത്.ബറാക പ്ലാൻറിലെ രണ്ടാം യൂനിറ്റിെൻറ പ്രവർത്തനത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. മൂന്ന്, നാല് യൂനിറ്റുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. നാല് യൂനിറ്റുകളുടെയും നിർമാണം 94 ശതമാനം പൂർത്തീകരിച്ചു. ഗുണനിലവാരത്തിനും സുരക്ഷക്കും ആവശ്യമായ എല്ലാ നിയന്ത്രണങ്ങളോടെയും ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയും പ്രസരണരഹിതമായ വൈദ്യുതി ഉൽപാദനമാണ് ഇവിടെ നടക്കുക. സമൂഹത്തിെൻറയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പുവരുത്തിയാണ് ആണവോർജ പ്ലാൻറ് ഒന്നാം യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഓപറേറ്റിങ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് യു.എ.ഇയുടെ സ്വതന്ത്ര ന്യൂക്ലിയർ റെഗുലേറ്ററായ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷെൻറ മേൽനോട്ടത്തോടെയായിരുന്നു പരിശോധനകൾ.
കഴിഞ്ഞ ജനുവരിയിൽ വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപറേറ്ററുടെ പ്രീ സ്റ്റാർട്ടപ് അവലോകനം പൂർത്തിയാക്കി. യു.എ.ഇയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണിതെന്നും ഒരു ദശകത്തിലേറെ നീണ്ട ദീർഘ വീക്ഷണത്തിെൻറയും തന്ത്രപരമായ ആസൂത്രണത്തിെൻറയും ശക്തമായ ഭരണ നിർവഹണത്തിെൻറയും ഫലമാണിതെന്നും എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു. കോവിഡ് രോഗ വെല്ലുവിളികൾക്കിടയിലും ആണവോർജ പ്ലാൻറിെൻറ ഒന്നാം യൂനിറ്റിെൻറ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കി. യു.എ.ഇയുടെ വൈദ്യുതി ആവശ്യത്തിെൻറ നാലിലൊന്ന് വിതരണം നടത്താൻ ഇതുവഴി സാധിക്കും. ഭാവിയിലെ വികസനവും വളർച്ചയും അനുസരിച്ച് സുരക്ഷിതവും വിശ്വസനീയവും പ്രസരണരഹിതവുമായ വൈദ്യുതി വിതരണം ശക്തിപ്പെടുത്താനാവും. യു.എ.ഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിനും ദീർഘ വീക്ഷണങ്ങൾക്കും അനുസൃതമായി ബറാക ആണവോർജ പ്ലാൻറ് രാഷ്ട്രത്തിെൻറ വളർച്ചയുടെ ഭാഗമായിരിക്കുന്നു. വൈദ്യുതോൽപാദനത്തിൽ പൂജ്യം ശതമാനമാണ് കാർബൺ പുറന്തള്ളുന്നതെന്നതാണ് പ്രത്യേകത. യു.എ.ഇയുടെ ഊർജ ആവശ്യത്തിെൻറ 25 ശതമാനം വൈദ്യുതി വിതരണവും ഇതിലൂടെ സാധ്യമാകും. ആയിരക്കണക്കിന് ജോലികൾ സൃഷ്ടിക്കാനും സാധിക്കും. യു.എ.ഇയിലെയും കൊറിയൻ പങ്കാളികളുടെയും പിന്തുണയെയും മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

