നട്ടെല്ലിനെ മറക്കുന്ന രാഷ്ട്രീയ ശരീരങ്ങള്‍
text_fieldsഷാര്‍ജ: ഷാര്‍ജ അല്‍ ജുബൈലിലെ പക്ഷി-മൃഗ ചന്തയിലുള്ളവർ ഒത്തുചേർന്നാൽ ഒരു കൊച്ചുകേര ളമാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിലെ ഗ്രാമീണ ചായക്കടകളിലെ പ തിവ് ചര്‍ച്ചകളും തര്‍ക്കങ്ങളും ഇവിടെ എവിടെ തിരിഞ്ഞാലും കേള്‍ക്കാം. മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് കൂടുതലെങ്കിലും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങള്‍ ചര്‍ച്ച വിഷയമാണ്. പ്രവാസികളെന്നാല്‍ പറഞ്ഞു പറ്റിക്കാനുള്ള എന്തോ ഒന്നാണെന്നാണ് രാഷ്ട്രീയക്കാരുടെ വിചാരം. ഒരു നേട്ടവും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇവിടെ വെച്ച് വല്ല ഗുരുതര അസുഖവും ബാധിച്ചാല്‍ സഹപ്രവര്‍ത്തകര്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ ഒറ്റക്കെട്ടായി നിന്ന് പിരിവെടുത്താണ് നാട്ടിലേക്ക് ചികിത്സക്കായി അയക്കാറുള്ളത്. കുടുംബത്തിെൻറ ബാധ്യത പോലും ഏറ്റെടുക്കുന്ന കറകളഞ്ഞ സുഹൃത്തുക്കളാണ് പ്രവാസ ലോകത്തുള്ളത്. എന്നാല്‍ വര്‍ഗീതയുടെയും വെറുപ്പിെൻറയും വിഷം കുത്തിവെച്ച് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുവാനാണ് നിലവില്‍ ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. മറ്റുഭാഗങ്ങളില്‍ നിന്നും അത്തരം ശ്രമങ്ങളില്ലാതില്ല. മാര്‍ക്കറ്റിലെ ജോലിക്കാരനും താനൂര്‍ സ്വദേശിയുമായ മുഹമ്മദിെൻറ വാക്കുകളില്‍ അമര്‍ഷവും രോഷവും.
ഭക്ഷണം കഴിച്ചതിെൻറ പേരില്‍ ആളുകളെ തല്ലി കൊല്ലുന്ന കഥ പറഞ്ഞ് മാര്‍ക്കറ്റില്‍ വരുന്നവര്‍ സ്ഥിരമായി പരിഹസിക്കുന്ന സങ്കടത്തിലാണ് താനൂര്‍ സ്വദേശിയായ കോയ. എന്തൊരു ഒരുമയുള്ള നാടായിരുന്നു നമ്മുടേത്. ഇത്ര പെട്ടെന്ന് ഐക്യവും സാഹോദര്യവും തകര്‍ത്ത് കളയാന്‍ മാത്രം എന്താണ് നാട്ടിലുണ്ടായത്. വെറുപ്പ് വിതച്ച് എന്താണ് ഭാവിയില്‍ നാം കൊയ്യാന്‍ പോകുന്നത്. ഇത്തരം ഭീകരാവസ്ഥക്ക് തടയിടാന്‍ ത്രാണിയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് കോയ പറഞ്ഞു. അതാണ് ഞാന്‍ രാഹുലിനെ മനസിലോട്ടിച്ച് നടക്കുന്നതെന്നായി ഹബീബ്. കേരളത്തിലും ഇന്ത്യയിലും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണി വന്‍ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ ഹബീബിന് സംശയങ്ങളില്ല. രാഹുല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതോടെ ജനാധിപത്യത്തിെൻറ പൂന്തോട്ടവും ശുദ്ധവായുവും തിരിച്ച് കിട്ടും. അതിന് ഇന്ത്യയെ സ്നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായി ഒരുമതിലായി നില്‍ക്കണം. അല്ലാത്ത പക്ഷം ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല എന്ന ഫാസിസത്തിെൻറ വെല്ലുവിളിക്ക് ശക്തി കൂടും. മതേതരത്വം ഇല്ലാതാകും. ഓരോ ഇന്ത്യക്കാരനും വളരെ ജാഗ്രതയോടെ വേണം പോളിങ് ബൂത്തിെലത്താന്. എന്നാല്‍ ലീഗിലെ വയസന്മാരുടെ തേരോട്ടം സഹിക്കാന്‍ വയ്യാതെ ലീഗില്‍ നിന്ന് ഒഴിഞ്ഞ ആളാണ് താനെന്നാണ് വളാഞ്ചേരി സ്വദേശി സക്കീര്‍ പറയുന്നത്. യുവാക്കളെയാണ് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യം.
കെ.ടി. ജലീലിനെ പോലുള്ളവരെ പുറത്താക്കിയതോടെ യുവാക്കളില്‍ നിന്ന് ലീഗ് ഏറെ അകന്നു. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികള്‍. ആ പ്രവാസികളെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം നട്ടെല്ലിനോട് പിണങ്ങിയ ശരീരത്തെ പോലെയാണെന്ന് സക്കീര്‍ തുറന്നടിക്കുന്നു. വളാഞ്ചേരി സ്വദേശി സയ്യിദും കഞ്ഞിപ്പുര സ്വദേശി ഹംസയും പ്രവാസികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന യാത്ര പ്രശ്നങ്ങളാണ് ഉയര്‍ത്തി കാട്ടുന്നത്. ജനസാന്ദ്രത കൂടിയ ജില്ലയാണ് മലപ്പുറം. കുട്ടികളുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സൗകര്യമില്ല. ഫീസ് കൊടുത്ത് വേണം മക്കളെ പഠിപ്പിക്കാന്‍. ജനസംഖ്യ അനുപാതത്തില്‍ വിദ്യാലയങ്ങള്‍ അനുവദിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. തൊട്ടതിനും പിടിച്ചതിനും മലപ്പുറത്തുകാരെ പഴിചാരുന്ന ഉഷാറെന്ത് കൊണ്ട് അവരുടെ ഉന്നമനത്തിനും കൂടി ആയിക്കൂടാ. സംസ്ഥാന സര്‍ക്കാറും കേന്ദ്രവും ഇതില്‍ ഒറ്റക്കെട്ടാണ്. സഹപ്രവര്‍ത്തകര്‍ പിരിവെടുത്താണ് പരാജയപ്പെടുന്ന പ്രവാസികള്‍ക്ക് താങ്ങും തണലും ആകുന്നത്. എന്നാല്‍ പിരിവ് വാങ്ങി ഞെളിഞ്ഞ് നടക്കുന്ന പാര്ട്ടിക്കാര് പ്രവാസികളുടെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഓടിയൊളിക്കുകയാണ്. പ്രോക്സിയെങ്കില് പ്രോക്സി, വോട്ടവകാശം കിട്ടുന്നതോടെ ഈ ഒളിച്ചുകളിനില്ക്കും. ബാച്ച്ലര് മുറികളില്‍ അതോടെ ഖദറിട്ട വാഗ്ദാനങ്ങള്‍ കയറി ഇറങ്ങാന്‍ തുടങ്ങും. ജുബൈല്‍ മാര്‍ക്കറ്റില്‍ തിരക്ക് കൂടുകയാണ്. നാട്ടിലെ കൊട്ടികലാശത്തിന് സമാനമായ കച്ചവട ബഹളത്തിലേക്ക് ചന്ത മുങ്ങിതാഴാന്‍ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
