എബോള: വിദേശയാത്ര ചെയ്യുന്നവർക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ
text_fieldsദുബൈ: ആഗോളതലത്തിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ യു.എ.ഇ നിവാസികൾക്കായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതുക്കിയ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ യു.എ.ഇയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണമായും സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു. എബോളയുടെ ‘ബുന്ദിബുഗ്യോ’ വകഭേദവുമായി ബന്ധപ്പെട്ട ആഗോള സാഹചര്യം വിലയിരുത്തി മുൻകരുതൽ എന്ന നിലയിലാണ് പുതിയ നിർദേശം.
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു. നിലവിലുള്ള എബോള വാക്സിനുകളൊന്നും ബുന്ദിബുഗ്യോ വകഭേദത്തിന് എതിരെ പ്രത്യേകമായി ഫലപ്രദമല്ലെന്ന് ആരോഗ്യ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാർ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ
- യാത്രാ വിവരങ്ങൾ പരിശോധിക്കുക: യാത്ര പുറപ്പെടുന്നതിന് മുൻപായി ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ യാത്രാ വിവരങ്ങളും അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും കൃത്യമായി മനസ്സിലാക്കുക.
- വ്യക്തിശുചിത്വം പാലിക്കുക: യാത്രയിലുടനീളം വ്യക്തിശുചിത്വം കർശനമായി പാലിക്കുക. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കണം.
- സമ്പർക്കം ഒഴിവാക്കുക: രോഗബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളിൽ നിന്നും അവരുടെ ശരീരസ്രവങ്ങളിൽ നിന്നും പൂർണമായും അകലം പാലിക്കുക.
- ആരോഗ്യം സ്വയം നിരീക്ഷിക്കുക: യാത്രക്കിടയിലും യാത്രക്ക് ശേഷവും സ്വന്തം ആരോഗ്യം കൃത്യമായി നിരീക്ഷിക്കുക.
- അടിയന്തിര വൈദ്യസഹായം: എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ഡോക്ടറെ സമീപിക്കുക. നിങ്ങളുടെ യാത്രാ വിവരങ്ങൾ കൃത്യമായി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചെയ്യുക.
എബോള: രോഗലക്ഷണങ്ങളും പകരുന്ന രീതിയും
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, കടുത്ത തളർച്ച, തലവേദന, പേശി വേദന, ശാരീരിക ബലഹീനത, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്ന സാഹചര്യത്തിൽ ശരീരത്തിന്‍റെ ഉള്ളിലോ പുറത്തോ രക്തസ്രാവം ഉണ്ടാകാനും അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ട്.
കോവിഡോ ഇൻഫ്ലുവൻസയോ പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എബോള. രോഗബാധിതനായ വ്യക്തിയുടെ രക്തം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

