ഇ-സ്പോർട്സ് ചാമ്പ്യൻഷിപ് : വിജയികളെ പ്രഖ്യാപിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: ഇലക്ട്രോണിക് ഗെയിമിങ് രംഗത്തെ ബോധവത്കരണം ലക്ഷ്യമിട്ട് ദുബൈ പൊലീസ് നടത്തിയ ആദ്യ ഇ-സ്പോർട്സ് ചാമ്പ്യൻഷിപ് വിജയികളെ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിന്റെ രണ്ടാം അവധി ദിനത്തിൽ ദുബൈയിലെ ഏറ്റവും വലിയ ഗെയിമിങ് വേദികളിലും ദേരയിലെ ഹോർ അൽ അൻസ്, ഔദ് മേതയിലെ ക്യു ക്ലബ് എന്നിവിടങ്ങളിലുമായിരുന്നു ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
വിവിധ വിഭാഗങ്ങളിലായി 42 ടീമുകളെ പ്രതിനിധാനം ചെയ്ത് 210 കളിക്കാരാണ് ഗെയിമിങ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. വലോറന്റ് ചാമ്പ്യൻഷിപ്പിൽ ടീം ഫ്രാഗേഴ്സും സി.എസ് ടൂർണമെന്റിൽ എം.വൈ.എഫ് 16ഉം വിജയികളായി.
ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് 1,20,000 ദിർഹമിന്റെ സമ്മാനമാണ് ദുബൈ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷവും ചാമ്പ്യൻഷിപ് നടത്താനാണ് പൊലീസ് തീരുമാനം.
കമ്യൂണിറ്റി ഹാപ്പിനസ് ഡിപ്പാർട്മെന്റിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സെക്യൂരിറ്റി അവയർനെസ് ഡിപ്പാർട്മെന്റും ആയിരുന്നു സംഘാടകർ. ഇലക്ട്രോണിക് ഗെയിമിങ് ആഗോള തലത്തിൽ വ്യാപകമായ സാഹചര്യത്തിൽ ഈ രംഗത്തെ ദുരുപയോഗം തടയുന്നതിനും യുവതലമുറ ഗെയിമുകൾക്ക് അടിമകളാകുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഇത്തരം പരിപാടികൾ പൊലീസ് മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതെന്ന് ബ്രിഗേഡിയർ അൽ ശംസി പറഞ്ഞു. വിനാശകരമായ ചില ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചിലർ ഇത്തരം ഗെയിമുകളെ ചൂഷണം ചെയ്യുന്നുണ്ട്. കളിക്കാരുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
അടച്ചിട്ട ചാറ്റ് റൂമുകളിൽ അപരിചിതരുമായി ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധ വേണമെന്നും ബാലൻസിങ് ഗെയിമിന്റെ പ്രാധാന്യവും മാനസികാരോഗ്യത്തെ കുറിച്ചും യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുകയുമാണ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യമെന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.