റോഡ് സുരക്ഷ കാമ്പയിൻ: ദുബൈയിൽ ബ്ലാക്ക് പോയന്‍റുകൾ ഒഴിവാക്കി ഡ്രൈവർമാർ
text_fieldsദുബൈ: സ്കൂളുകൾ തുറന്ന ആദ്യ ദിനത്തിൽ യു.എ.ഇ നടപ്പാക്കിയ ‘ആക്‌സിഡന്‍റ് ഫ്രീ ഡേ’ കാമ്പയിനിലൂടെ ദുബൈയിലെ നിരവധി ഡ്രൈവർമാർ തങ്ങളുടെ ഡ്രൈവിങ് റെക്കോർഡിൽനിന്ന് നാല് ബ്ലാക്ക് പോയന്‍റുകൾ ഒഴിവാക്കി. ട്രാഫിക് നിയമങ്ങൾ പാലിക്കുമെന്നും സുരക്ഷിതമായി വാഹനമോടിക്കുമെന്നും പ്രതിജ്ഞയെടുത്താണ് ഇവർ ഈ ആനുകൂല്യം സ്വന്തമാക്കിയത്. മുമ്പ് വരുത്തിയ തെറ്റുകൾ തിരുത്താനും സുരക്ഷിതമായ ഡ്രൈവിങ് രീതികൾ ശീലമാക്കാനും ഡ്രൈവർമാർക്ക് പദ്ധതി വലിയ അവസരമായി.
ആഗസ്റ്റ് 17നാണ് ഇത്തവണത്തെ കാമ്പയിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. പുതിയ അധ്യയന വർഷം ആരംഭിച്ച ആഗസ്റ്റ് 31നായിരുന്നു പ്രധാന ദിനം. വേഗത പാലിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, കൃത്യമായ ലെയിനുകളിലൂടെ മാത്രം വാഹനമോടിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങളാണ് പങ്കെടുത്തവർ പാലിക്കേണ്ടിയിരുന്നത്.
കാമ്പയിന്‍റെ ഭാഗമായ റീം അൽ സാദിഖ്, മുഹമ്മദ് അൽ മസ്റൂയി എന്നീ ഡ്രൈവർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഡ്രൈവിങ് റെക്കോർഡിലെ ബ്ലാക്ക് പോയന്‍റുകൾ നീക്കം ചെയ്യാൻ സാധിച്ചതിൽ ഏറെ ആശ്വാസമുണ്ടെന്ന് ഇരുവരും പറഞ്ഞു. കേവലം പിഴയോ ബ്ലാക്ക് പോയന്‍റുകളോ ഒഴിവാക്കുക എന്നതിലുപരി, സ്വന്തം സുരക്ഷക്കും റോഡിലെ മറ്റുള്ളവരുടെ ജീവനും പ്രാധാന്യം നൽകി വാഹനമോടിക്കേണ്ടതിന്‍റെ ആവശ്യകത ഈ കാമ്പയിൻ ബോധ്യപ്പെടുത്തിയതായി റീം വ്യക്തമാക്കി.
സ്കൂളുകൾ തുറന്നതോടെ റോഡുകളിൽ തിരക്ക് വർധിക്കുമെന്നതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. സ്കൂൾ ബസുകൾക്കും കാൽനടയാത്രക്കാരായ കുട്ടികൾക്കും മുൻഗണന നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

