ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടർ വിൽപന: മുന്നറിയിപ്പുമായി ദുബൈ പൊലീസ്
text_fieldsദുബൈ: ലൈസൻസില്ലാത്ത പാചകവാതക സിലിണ്ടർ വിൽപനക്കാരുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബൈ പൊലീസ്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി, രാജ്യത്തെ അംഗീകൃത കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാത്രമേ സിലിണ്ടറുകൾ വാങ്ങാവൂ എന്ന് ദുബൈ പൊലീസിന്‍റെ ആന്‍റി-ഇക്കണോമിക് ക്രൈംസ് ഡിപാർട്മെന്റ് ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അനധികൃത റീഫില്ലിങ് രീതികൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പൊലീസ് ഓർമിപ്പിച്ചു.
അനധികൃത വിൽപനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രാകൃത രീതികളിൽ സിലിണ്ടറുകൾ നിറക്കുന്നത് തീപിടുത്തങ്ങൾക്കോ സ്‌ഫോടനങ്ങൾക്കോ ഉള്ള സാധ്യത വർധിപ്പിക്കുന്നു. ചൂട് കൂടുമ്പോഴും മോശം സംഭരണ സാഹചര്യങ്ങളിലും അപകടസാധ്യത കൂടുതലാണ്’-അധികൃതർ കൂട്ടിച്ചേർത്തു.
ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജിയുമായി സഹകരിച്ച് നടത്തിയ ഫീൽഡ് പരിശോധനകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തതായി ഡിപാർട്ട്‌മെന്‍റ് അറിയിച്ചു. ഈ വർഷം ഇതുവരെ 300 സിലിണ്ടറുകളും, കഴിഞ്ഞ വർഷം 575 സിലിണ്ടറുകളും, 2024-ൽ 1,361 സിലിണ്ടറുകളും ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.
നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സർവീസ് വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

