പൊലീസിന്റെ പേരിൽ ഇ-മെയിൽ; ജാഗ്രതക്ക് അടിയന്തര നിർദേശം
text_fieldsദുബൈ: ഇ-മെയിൽ അയച്ച് ഉപഭോക്താക്കളെ വഞ്ചിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ അടിയന്തര മുന്നറിയിപ്പുമായി ദുബൈ പൊലീസ്. പണമടക്കാൻ ആവശ്യപ്പെട്ട് ദുബൈ പൊലീസിന്റേതാണെന്ന് തോന്നുന്ന രീതിയിലാണ് മെയിലുകൾ ലഭിക്കുന്നത്. പിഴകളും സേവന ഫീസുകളും അടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന ഇ-മെയിലുകൾ സൂക്ഷിക്കണമെന്നും ആധികാരികത ഉറപ്പുവരുത്താതെ ഇവക്ക് മറുപടി നൽകാനോ ലിങ്കിൽ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും പൊതുജനങ്ങളോട് സമൂഹ മാധ്യമങ്ങളിലൂടെ അധികൃതർ ആവശ്യപ്പെട്ടു.
തട്ടിപ്പുകാർ വിവിധ തരം മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പണമടക്കാൻ ആവശ്യപ്പെട്ടുള്ള ലിങ്കുകളും അയക്കുന്നു. ഈ സാഹചര്യത്തിൽ ഇ-മെയിലുകൾ പരിശോധിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ദുബൈ പൊലീസിൽ നിന്നാണെന്ന് പറയുന്ന എല്ലാ ഇ-മെയിലുകളുടെയും ആധികാരികത പരിശോധിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നേരത്തെയും ദുബൈ പൊലീസിൽനിന്നാണെന്ന വ്യാജേന മെസേജുകൾ അയച്ചും ഫോൺ കാൾ ചെയ്തും തട്ടിപ്പ് നടത്താൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം എല്ലാ സാഹചര്യങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചിരുന്നു. വീണ്ടും തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ലിങ്ക് സഹിതം വരുന്ന എസ്.എം.എസ്, ഇ-മെയിൽ എന്നിവയുടെ ആധികാരികത ഉറപ്പാക്കണമെന്നും പല സന്ദേശങ്ങളും തട്ടിപ്പുകളാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വെളിപ്പെടുത്തിയത്.
സൈബർ തട്ടിപ്പു സംഘങ്ങൾക്കെതിരെ ഷാർജ പൊലീസും ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കാർ വിൽപനയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ വഴി ഉപഭോക്താക്കളെ വഞ്ചിക്കുന്നതാണ് ശ്രദ്ധയിൽപെട്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കാത്ത ഒഴിവുദിവസങ്ങളും വാരാന്ത്യങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത്തരക്കാർ തട്ടിപ്പുകൾ നടത്തുന്നത്. വ്യാജ ചെക്കുകൾ എ.ടി.എമ്മുകളിൽ നിക്ഷേപിച്ച് ഉപഭോക്താക്കളെ ഇടപാടുകൾ സത്യസന്ധമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കുന്നത്. തട്ടിപ്പുകൾ പലവിധത്തിൽ ശ്രദ്ധയിൽ വന്ന സാഹചര്യത്തിൽ എല്ലാ സംശയകരമായ സൈബർ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.