1.90 ലക്ഷം ദിർഹം കവർന്നു; പ്രതികളെ നാലുമിനിറ്റിനകം പിടികൂടി പൊലീസിന്‍റെ ഇ-സ്കൂട്ടർ പട്രോൾ വിഭാഗം
text_fieldsദുബൈ: നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 1,90,000 ദിർഹം കവർന്ന കേസിൽ മൂന്ന് പ്രതികളെ സംഭവം നടന്ന് വെറും നാല് മിനിറ്റിനുള്ളിൽ പിടികൂടി ദുബൈ പൊലീസിന്‍റെ ഇ-സ്കൂട്ടർ പട്രോൾ വിഭാഗം. മോഷ്ടിച്ച മുഴുവൻ തുകയും പ്രതികളിൽ നിന്ന് വീണ്ടെടുത്തു. ജനസാന്ദ്രതയേറിയ മേഖലയിൽ നടന്ന കവർച്ചയിൽ ഉടനടിയുള്ള ഇടപെടലിലൂടെയാണ് പ്രതികളെ വലയിലാക്കാൻ സാധിച്ചത്.
ദുബൈ പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ മോഷണവിവരം ലഭിച്ച ഉടൻ തന്നെ പ്രതികളുടെ വിവരങ്ങൾ സമീപത്തുള്ള പട്രോളിങ് സംഘങ്ങൾക്ക് കൈമാറുകയായിരുന്നു. സന്ദേശം ലഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഇ-സ്കൂട്ടർ പട്രോൾ സംഘം സംഭവസ്ഥലത്തെത്തി. തുടർന്ന് അടുത്ത രണ്ട് മിനിറ്റിനുള്ളിൽ തിരച്ചിൽ നടത്തി പ്രതികളെ മൂവരെയും കളവുപോയ പണത്തോടൊപ്പം കൈയോടെ പിടികൂടുകയായിരുന്നു.
ദുബൈ പൊലീസിന്‍റെ സജ്ജീകരണങ്ങളുടെയും ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള സംവിധാനത്തിന്‍റെയും കാര്യക്ഷമതയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ എക്സ്പർട്ട് ബ്രിഗേഡിയർ ഉമർ മൂസ ആശൂർ പറഞ്ഞു. ജനത്തിരക്കേറിയ മാർക്കറ്റുകളിലും ഇടുങ്ങിയ വഴികളിലും സാധാരണ പൊലീസ് വാഹനങ്ങൾക്ക് വേഗത്തിൽ എത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഇ-സ്കൂട്ടർ പട്രോളിങ് വളരെ ഫലപ്രദമാണ്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

