സ്മാർട്ട് ദുബൈയിൽ ഇനി ചവറ്റുകൊട്ട പോലും സ്മാർട്ട്
text_fieldsദുബൈ: മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച കുപ്പത്തൊട്ടികൾ നിറഞ്ഞ് കവിഞ്ഞ് റോഡിലാകെ ദുർഗന്ധം വമിക്കുന്ന കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും അടുത്ത തവണ ദുബൈ സന്ദർശിക്കാൻ വരുേമ്പാൾ ഇവിടെ നഗരസഭ പുതുതായി സ്ഥാപിച്ച ചവറുവീപ്പകൾ ഒന്നു വന്ന് കാണണം. പരിസ്ഥിതിക്ക് ഇണങ്ങുന്ന, പ്രകൃതിക്ക് ദോഷം സൃഷ്ടിക്കാത്ത, മലിനീകരണം സൃഷ്ടിക്കാത്ത മാലിന്യ സംസ്കരണത്തിന് ഇൗ നഗരം നൽകുന്ന പ്രാധാന്യം ഒന്ന് കണ്ട് പഠിക്കണം. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുന്നതിനും സംസ്കരണം എളുപ്പമാക്കുന്നതിനും 100 സ്മാർട്ട് വീപ്പകളാണ് ശൈഖ് സായിദ് റോഡിൽ നഗരസഭ പുതുതായി സ്ഥാപിച്ചിരിക്കുന്നത്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും സെൻസറുകളും ഘടിപ്പിച്ചവയാണ് ഇൗ വീപ്പകൾ. വീപ്പയിൽ വീഴുന്ന മാലിന്യം തിരിച്ചറിയുന്നതിനും അളക്കുന്നതിനും അമർത്തി ഒതുക്കുന്നതിനും ഇതിൽ സംവിധാനമുണ്ട്. വീപ്പയിലെ മാലിന്യം അമർത്തി ഒതുക്കി എട്ടിരട്ടി വസ്തുക്കൾ നിക്ഷേപിക്കാനുള്ള സൗകര്യം ഇതിലുണ്ട്. മാലിന്യം നിറഞ്ഞാൽ പിന്നെ റോഡിലേക്ക് നിറഞ്ഞ് തുളുമ്പില്ല, പകരം കൺട്രോൾ സെൻററിൽ സന്ദേശം എത്തിക്കും. ഉടനടി അവ നീക്കം ചെയ്യുന്നതിന് സൗകര്യമൊരുക്കും അധികൃതർ.
ഏറ്റവും മികച്ച നിലവാരത്തിൽ മാലിന്യ സംസ്കരണം നടത്താനുള്ള ദുബൈ നഗരസഭയുടെ നിശ്ചയദാർഢ്യത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നൂതനാശയം കൊണ്ടുവന്നതെന്ന് സംസ്കരണ വിഭാഗം മേധാവി അബ്ദുൽ മജീദ് അബ്ദുൽ അസീസ് അൽ സൈഫാഇ പറഞ്ഞു. ഒരു വശത്ത് പതിവ് മാലിന്യങ്ങളും മറ്റൊന്നിൽ പുനരുപയോഗം ചെയ്യാവുന്ന ഗ്ലാസ്, പ്ലാസ്റ്റിക്, കടലാസ് തുടങ്ങിയ മാലിന്യങ്ങളും നിക്ഷേപിക്കാനാണ് നിർദേശിക്കുക. ഇൗച്ചയോ കീടങ്ങളോ ഒന്നും അടുക്കാത്ത രീതിയിലാണ് വീപ്പ രൂപകൽപന ചെയ്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.