ദുബൈ നിയന്ത്രണങ്ങൾ നീക്കി, നിബന്ധനകൾ പാലിച്ച് സ്ഥാപനങ്ങൾ തുറക്കാം
text_fieldsദുബൈ: ആവേശവും പ്രതാപവുമെല്ലാം ദുബൈ വീണ്ടെടുക്കുന്നു. 27 മുതൽ (നാളെ) എമിറേറ്റിൽ സഞ്ചാര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിക്കും. രാവിലെ ആറു മുതൽ രാത്രി 11 വരെ സഞ്ചരിക്കുന്നതിന് തടസങ്ങളുണ്ടാവില്ല. രാത്രി11 മുതൽ പുലർച്ചെ ആറു മണി വരെ മാത്രമേ ഇനിമേൽ സഞ്ചാര നിയന്ത്രണമുണ്ടാവൂ. മാസ്ക്, സാമൂഹിക അകലം, ഗ്ലൗസ് എന്നിവയെല്ലാം നിബന്ധനയാക്കിക്കൊണ്ട് പെരുന്നാൾ അവധിക്കു ശേഷം പൊതു ജീവിതവും മറ്റ് വാണിജ്യ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്കെത്തിക്കുവാനാണ് തീരുമാനം.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ് ആൻറ് ഡിസാസ്റ്റർ മാനേജ്മെൻറ് ഉന്നതാധികാര സമിതിയാണ് ഇൗ തീരുമാനം കൈക്കൊണ്ടത്.
സിനിമാ തീയറ്ററുകളും ജിംനേഷ്യങ്ങളും ഉൾപ്പെടെ കായിക^വിനോദ കേന്ദ്രങ്ങളെല്ലാം നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിക്കും.ദുബൈയിലെ ഹോൾസെയിൽ-റീെട്ടയിൽ സ്ഥാപനങ്ങൾക്കെല്ലാം തുറന്നു പ്രവർത്തിക്കാം.
ഇവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, 60 വയസിനു മുകളിലുള്ള വയോധികർ, ഗുരുതരവും പകരുന്നതുമായ അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് ഇൗ സ്ഥാപനങ്ങളിലൊന്നും പ്രവേശന അനുമതിയില്ല.
ദുബൈ വിമാനത്താവളവും സാധാരണ ഗതിയിൽ പ്രവർത്തനം തുടങ്ങും. രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇവിടെയെത്താം. രാജ്യത്തെത്തുന്ന യാത്രക്കാർ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടി വരും.
ഇ.എൻ.ടി ക്ലിനിക്കുകൾ ഉൾപ്പെടെ ക്ലിനിക്കുകൾ എല്ലാം തുറന്നു പ്രവർത്തിക്കും. രണ്ടര മണിക്കൂറിനുള്ളിൽ പൂർത്തിയാവുന്ന ശസ്ത്രക്രിയകൾക്കും അനുമതി നൽകും. കുട്ടികളുടെ പരിശീലന കേന്ദ്രങ്ങൾ, ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിംനേഷ്യങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കും.
സിനിമാ തീയറ്ററുകൾ തുറക്കും-എന്നാൽ അടുത്തടുത്ത സീറ്റുകളുണ്ടാവില്ല. പകരം സാമൂഹിക അകലം പാലിച്ച് മാത്രമായിരിക്കും പ്രവേശനവും പ്രവർത്തനവും. ദുബൈ െഎസ് റിങ്ക്, ദുബൈ ഡോൾഫിനേറിയം തുടങ്ങിയ കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.
ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും , കമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
നിലവിലെ കോവിഡ് പ്രതിസന്ധി, അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ചും രാജ്യത്തെ സ്ഥിതിഗതികളെല്ലാം വിലയിരുത്തിയുമാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇൗ പ്രതിസന്ധി മറികടക്കുന്നത് നാം ഒാരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ശൈഖ് മുഹമ്മദിെൻറ നിർദേശവും ശൈഖ് ഹംദാൻ യോഗത്തിൽ പങ്കുവെച്ചു.
ഡി.എച്ച്.എ, ദുബൈ പൊലീസ്, കോവിഡ് കമാൻറ് ആൻറ് കൺട്രോൾ സെൻറർ, ആർ.ടി.എ, ദുൈബ നഗരസഭ, ദുബൈ ഇക്കണോമി, ദുബൈ ആംബുലൻസ്, ദുബൈ ടൂറിസം തുടങ്ങി വിവിധ വിഭാഗങ്ങളുടെ സജ്ജീകരണങ്ങളും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.