അനുഭവിച്ചറിയേണ്ട മാസ്മരികക്കാഴ്ചകൾ
text_fieldsനാദിർ വി.എം, ഷാർജ
ദുബൈ: 2019 മുതൽ കാത്തിരിക്കുന്നതാണ് എക്സ്പോ 2020 എന്ന മഹാമേളയെ. ആദ്യം വളൻറിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇൻറർവ്യൂവിന് വിളിക്കുന്നതും പ്രതീക്ഷിച്ച് കുറെ മനക്കോട്ട കെട്ടി കാത്തിരുന്നു. ഒരുപക്ഷേ, എക്സാമിന് പഠിക്കുന്നതിനേക്കാൾ എക്സ്പോയെ കുറിച്ച് പഠിക്കാനും ചരിത്രം മനസ്സിലാക്കാനും ശ്രമിച്ചു. 1851ലെ ലണ്ടൻ എക്സ്പോ മുതലുള്ള കാര്യങ്ങൾ പഠിച്ചു. മികച്ച തയാറെടുപ്പുകളോടെ ഇൻറർവ്യൂ പൂർത്തിയാക്കി. പിന്നെയും നീണ്ട കാത്തിരിപ്പായിരുന്നു. അതിനിടയിൽ കോവിഡ് വരുകയും എക്സ്പോ 2021ലേക്ക് മാറ്റുകയും ചെയ്തു.
2021 സെപ്റ്റംബർ ആയിട്ടും വളൻറിയർ പോർട്ടലിൽ ഒരനക്കവും ഇല്ല. അവസാന പരിശ്രമം എന്നനിലയിൽ എക്സ്പോ സെൻററുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങളെ തീർച്ചയായും വിളിക്കാം എന്നുപറഞ്ഞ് സമാധാനിപ്പിച്ചു. അവസാനം അഞ്ച് ദിവസം മുമ്പ് ഒരു ക്ഷമാപണ മെയിലും കൂടെ ഒരു മാസത്തെ പാസും അയച്ചുതന്നു. അങ്ങനെ സന്തോഷത്തോടെ ഏറ്റവും അടുത്ത സമയംതന്നെ നഗരിയിലേക്ക് പുറപ്പെട്ടു. കൗണ്ടറിൽനിന്ന് നഗരിയുടെ മാപ്പും 20 ദിർഹമിെൻറ പാസ്പോർട്ടും വാങ്ങി. ആദ്യം കണ്ടത് നോർവേ പവലിയനായിരുന്നു. ഉള്ളിൽ എന്താണെന്ന് ഒരു പിടുത്തവും ഇല്ലെങ്കിലും ഇവിടന്ന് തുടങ്ങാം എന്ന് കരുതിത്തുടങ്ങി. യഥാർഥത്തിൽ പവലിയനിലുള്ളത് കാണുന്നതിനേക്കാൾ ആവേശം പാസ്പോർട്ടിൽ സീൽ ചെയ്യിക്കാനായിരുന്നു. നോർവെയുടെ കടൽ സമ്പത്തും ബിസിനസ് സാധ്യതകളും ഒരു ഡോക്യുമെൻററിയിലൂടെ വ്യക്തമാക്കുന്നുണ്ട്. പിന്നീട് സ്വിറ്റ്സർലൻഡ് പവലിയനിൽ പോയി. അതിനുള്ളിലെ ഫോഗ് റൂം വളരെ ത്രില്ലിങ്ങായിരുന്നു. ഫോഗിനിടയിലൂടെ ചെറിയൊരു തണുപ്പും മൂടൽമഞ്ഞും ആസ്വദിച്ചുള്ള നടത്തം. പുറത്തിറങ്ങിയപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്ക്രീനും വെളിച്ചവുമായി സൗദി പവലിയൻ വരവേൽക്കുന്നു. സൗദിയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഇന്നവേഷൻസും സ്ക്രീനിൽ മാറിമറിയുമ്പോൾ കണ്ണിമ ചിമ്മാതെ ആസ്വദിച്ചു. ചൈനയുടെ പവലിയനും പുതിയ കണ്ടുപിടുത്തങ്ങളും ഒന്നെത്തി നോക്കിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അതിനുശേഷം പതിയെ അൽ വസ്ൽ പ്ലാസയുടെ 360 ഡിഗ്രി സ്ക്രീനിൽ മിന്നിമറയുന്ന ഷോയിലേക്ക് ചേക്കേറി. വാക്കുകളാൽ ഈ ഷോ നിർവചിക്കാനാവില്ല. അത് അനുഭവിച്ചറിയുകതന്നെ വേണം. അത് കഴിയുേമ്പാഴേക്കും രാത്രി സമയം ഏറെ വൈകിയിരുന്നു. തിരിച്ചുവന്ന് ബാക്കി കാഴ്ചകൾ കൂടി കാണാൻ തീരുമാനിച്ചുറച്ചാണ് ആദ്യദിനം മടങ്ങിയത്. കുറ്റമറ്റ സെക്യൂരിറ്റി ചെക്കിങ്ങും അങ്ങുമിങ്ങും ഓടിക്കളിക്കുന്ന കുഞ്ഞൻ റോബോട്ടുകളും സദാസഹായത്തിന് വെമ്പിനിൽക്കുന്ന വളൻറിയർമാരും നാനാതരം ഭക്ഷണങ്ങളും കാതടിപ്പിക്കുന്ന സംഗീതനിശകളും തുടങ്ങി എക്സ്പോയിൽ എണ്ണിപ്പറയാൻ നിരവധി പ്രത്യേകതകളുണ്ട്. ഇതെല്ലാം വളരെ ഭംഗിയായി സജ്ജീകരിച്ച യു.എ.ഇയെ സല്യൂട്ട് ചെയ്തുപോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.