ബംഗളൂരുവിൽ ഇന്ത്യൻ നിക്ഷേപകർക്കായി ചർച്ചകൾ സംഘടിപ്പിച്ച് ദുബൈ ചേംബേഴ്സ്
text_fieldsദുബൈ ചേംബേഴ്സ് പ്രസിഡന്‍റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ ഇന്ത്യൻ നിക്ഷേപകരുമായി ചർച്ച നടത്തുന്നു
ദുബൈ: ദുബൈയിലേക്ക് കർണാടകയിൽ നിന്ന് നിക്ഷേപം ആകർഷിക്കാൻ ദുബൈ ചേംബഴ്സ് അധികൃതർ ബംഗളൂരുവിലെത്തി. 71 ഇന്ത്യൻ നിക്ഷേപകരുമായി ബെംഗളൂരുവിൽ ചർച്ച നടത്തിയതായി ദുബൈ ചേംബേഴ്സ് അധികൃതർ അറിയിച്ചു. ഡിജിറ്റൽ സാമ്പത്തിക രംഗത്തും അത്യാധുനിക സാങ്കേതികവിദ്യാ മേഖലകളിലും ഇന്ത്യൻ കമ്പനികൾക്ക് ദുബൈയിലുള്ള വിവിധ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ദുബൈ ചേംബേഴ്സ് പ്രസിഡന്‍റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. പര്യടനത്തിന്‍റെ ഭാഗമായി വിവിധ ബിസിനസ് സംഘടനകളുമായും പ്രമുഖ മൾട്ടിനാഷനൽ കമ്പനികളുമായും ദുബൈ സംഘം എട്ട് പ്രധാന കൂടിക്കാഴ്ചകൾ നടത്തി. സി.ഐ.ഐ കർണാടക, എഫ്.കെ.സി.സി.ഐ, ഫിക്കി കർണാടക, നാസ്‌കോം ഡീപ് ടെക് തുടങ്ങിയ പ്രമുഖ സംഘടനകൾ ഇതിൽ ഉൾപ്പെടുന്നു.
വ്യാപാര-നിക്ഷേപ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് ലൂത്ത വ്യക്തമാക്കി. വിദേശ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംരംഭകർക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ദുബൈ വാഗ്ദാനം ചെയ്യുന്നത്. അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ദുബൈ ചേംബേഴ്സ് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വ്യവസായം, വ്യാപാരം, ഏജന്റിക് എ.ഐ, ഡീപ് ടെക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ വട്ടമേശ ചർച്ചയിൽ പങ്കെടുത്തു. ഭാവി അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ വളർത്തിയെടുക്കുന്നതിൽ ദുബൈയുടെ പങ്ക്, ഇവിടുത്തെ നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ, സംരംഭകർക്കുള്ള സാമ്പത്തിക-നിക്ഷേപ സഹായങ്ങൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
ഇന്ത്യൻ ബിസിനസ് സമൂഹവുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി 2018ൽ മുംബൈയിൽ ഓഫിസ് തുറന്നിരുന്നു. ശേഷം, 2025ൽ ദുബൈ ഇന്‍റർനാഷനൽ ചേംബർ ബെംഗളൂരുവിൽ പുതിയ പ്രതിനിധി കാര്യാലയം ആരംഭിച്ചു. ദുബൈ വഴി ആഗോള വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഈ പങ്കാളിത്തം വലിയ അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

