ലഹരി ഉപയോഗം; കാമ്പയിനുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: മയക്കുമരുന്നിന് അടിപ്പെടുന്നത് തടയുന്നതില്‍ കുടുംബത്തിനുള്ള നിര്‍ണായക പങ്ക് വെളിപ്പെടുത്തുന്ന കാമ്പയിന് അബൂദബി പൊലീസ് തുടക്കമിട്ടു. കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് വകുപ്പ്, ജനറല്‍ വിമന്‍സ് യൂനിയന്‍, അബൂദബി ഷെല്‍ട്ടര്‍ ആൻഡ് ഹ്യുമാനിറ്റേറിയന്‍ കെയര്‍ സെന്‍റര്‍ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിന്‍. യുവാക്കളെയാണ് കാമ്പയിന്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമെല്ലാം ബോധവത്കരണം നല്‍കുന്നതാണ് കാമ്പയിന്‍. 2021 മാര്‍ച്ചിലായിരുന്നു കാമ്പയിന്‍റെ ആദ്യഘട്ടം തുടങ്ങിയത്.
മയക്കുമരുന്ന് യുവാക്കളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കാമ്പയിനെന്ന് അബൂദബി പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മഖ്തൂം അലി അല്‍ ശരീഫി പറഞ്ഞു. കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് പോവാതെ രക്ഷിതാക്കള്‍ അവരെ നിരീക്ഷിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ പ്രകടമാവുന്ന അസ്വാഭാവിക മാറ്റങ്ങള്‍ കുടുംബം നിരീക്ഷിക്കണം. ഇതിലൂടെ മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നത് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ ഉടന്‍ അധികൃതരെ സമീപിച്ച് സഹായം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

