മയക്കുമരുന്ന് പ്രചാരണം: ദുബൈയിൽ 297 വെബ്‌സൈറ്റുകൾക്ക് പൂട്ട്
text_fieldsക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസിയുടെ അധ്യക്ഷതയിൽ ത്രൈമാസ വിലയിരുത്തൽ യോഗം ചേർന്നപ്പോൾ
ദുബൈ: ഓൺലൈൻ വഴി മയക്കുമരുന്ന് പ്രചരിപ്പിച്ച 297 വെബ്‌സൈറ്റുകൾ തിരിച്ചറിഞ്ഞ്, അവ ബ്ലോക്ക് ചെയ്തതായി ദുബൈ പൊലീസ്. 2026ന്‍റെ രണ്ടാം പാദത്തിൽ വിവിധ രാജ്യങ്ങളിലെ ഏജൻസികളുമായി 125 രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പങ്കുവെക്കുകയും, ഇത് ലോകമെമ്പാടുമുള്ള നിരവധി കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തതായി ദുബൈ പൊലീസിലെ ആന്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ദുബൈ പൊലീസ് സാമൂഹിക പ്രതിരോധ പരിപാടികൾ വിപുലീകരിച്ചിട്ടുമുണ്ട്. ജനറൽ ഡിപാർട്മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്‌സിന്റെ 2026ലെ രണ്ടാം പാദത്തിലെ പ്രവർത്തന മികവും മയക്കുമരുന്ന് കടത്ത് തടയൽ, ആഗോള പങ്കാളിത്തം ഉറപ്പാക്കൽ, പൊതുജനങ്ങളിൽ അവബോധം വളർത്തൽ എന്നിവയിലെ പുരോഗതിയും മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തി.
ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസിയുടെ അധ്യക്ഷതയിലാണ് ത്രൈമാസ വിലയിരുത്തൽ യോഗം ചേർന്നത്. ജനറൽ ഡിപാർട്മെന്റ് ഓഫ് എക്‌സലൻസ് ആൻഡ് പയനിയറിങ് ഡയറക്ടർ മേജർ ജനറൽ ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുഅല്ല, ആന്റി നാർക്കോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ, ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ സുവൈദി, ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ ഡിപാർട്മെന്റ് ഡയറക്ടർ ലെഫ്. കേണൽ ഡോ. അബ്ദുർറസാഖ് അബ്ദുർറഹീം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മയക്കുമരുന്ന് കടത്ത് അതിർത്തികൾ കടന്നുള്ള കുറ്റകൃത്യമാണെന്നും ഇതിന് ഏകോപിപ്പിച്ചുള്ള അന്താരാഷ്ട്ര പ്രവർത്തനം ആവശ്യമാണെന്നും ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ വ്യക്തമാക്കി. ഹിമായ ഇന്റർനാഷനൽ സെന്ററിന്റെ രണ്ടാം പാദത്തിലെ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. സെന്റർ സംഘടിപ്പിച്ച 95 ബോധവൽകരണ പരിപാടികളിലൂടെ സമൂഹത്തിലെ 4,67,879 ആളുകൾക്ക് പ്രയോജനം ലഭിച്ചു.
കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡിജിറ്റൽ ബോധവൽകരണ കാമ്പയിനുകൾ 87,23,327 ആളുകളിലേക്ക് എത്തിച്ചേർന്നു. സുരക്ഷാ അവബോധത്തിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പങ്കാളിത്തം ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ കുടുംബങ്ങളുടെ പങ്ക് ഊട്ടിയുറപ്പിക്കുന്നതിനും ഇത് സഹായിച്ചു.
മയക്കുമരുന്നിന്റെ വ്യാപനം കുറക്കുന്നതിനും മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്യുന്നതിനും വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തുന്ന ശ്രമങ്ങളെ മേജർ ജനറൽ അൽ ശംസി അഭിനന്ദിച്ചു. മയക്കുമരുന്ന് കടത്തും വിതരണ ശൃംഖലകളും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. ഇതിനായി നിരന്തര പരിശീലനം, തൊഴിൽപരമായ വികസനം, അന്താരാഷ്ട്രതലത്തിലെ മികച്ച രീതികളും അത്യാധുനിക സാങ്കേതികവിദ്യകളും അവലംബിക്കൽ എന്നിവ ദുബൈ പൊലീസ് തുടരും. 2026ന്റെ രണ്ടാം പാദത്തിലെ മയക്കുമരുന്ന് കേസുകൾ, സംശയാസ്പദ വ്യക്തികൾ, പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട കണക്കുകളും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

