പൊണ്ണത്തടി കുറക്കാൻ തുള്ളിമരുന്ന് ചികിത്സ
text_fieldsദുബൈ: പൊണ്ണത്തടിക്കെതിരായ ചികിത്സയിൽ പുതിയ ചുവടുവെപ്പുമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ). അമിതമായ പൊണ്ണത്തടി നിയന്ത്രിക്കുന്നതിന് കുത്തിവെപ്പ് ചികിത്സക്ക് പകരം തുള്ളിമരുന്ന് (ഓറൽ) ചികിത്സക്ക് ഇ.ഡി.ഇ ദുബൈയിൽ അംഗീകാരം നൽകി. പൊണ്ണത്തടി നിയന്ത്രിക്കുന്നതിനുള്ള നൂതനമായ ഓറൽ ചികിത്സയായ ഫൗണ്ടയോ (ഓർഫോഗ്ലിപ്രോൺ)ക്കാണ് അംഗീകാരമായത്. ആഗോള ഔഷധ നിർമാണ കമ്പനിയായ ഇലി ലില്ലി വികസിപ്പിച്ച ഓറൽ മരുന്ന് ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ യു.എ.ഇ മാറിയതായി അധികൃതർ വ്യക്തമാക്കി. നൂതനവും ഉയർന്ന നിലവാരവുമുള്ള തെറാപ്പികൾ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ചുവടുമാറ്റം. പൊണ്ണത്തടി നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചുവരുന്ന പരമ്പരാഗത കുത്തിവെപ്പ് രീതികൾക്ക് ബദൽ ചികിത്സ രീതിയെന്ന നിലയിലാണ് ഓറൽ ചികിത്സയെ കാണുന്നത്. ഇത് രോഗികളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും വേഗത്തിലുള്ള ഫലം കണ്ടെത്താനും സഹായിക്കും.
കാര്യക്ഷമത, നവീനത, സുസ്ഥിരത എന്നീ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് മുൻനിര ഔഷധ നിർമാണ മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് ആഗോള ഔഷധ നിർമാണ രംഗങ്ങളിലേക്ക് യു.എ.ഇയുടെ പ്രവേശനം വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് പുതിയ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും ഒഴിവാക്കാതെ തന്നെ ദിവസത്തിൽ ഒരു തവണ കഴിക്കാവുന്ന തുള്ളിമരുന്നാണ് ഓർഫോർഗ്ലിപോൺ. ജീവിതശൈലി പരിഷ്കരണത്തിലും ആരോഗ്യ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പരിപാടിയുടെ ഭാഗമായി, വിശപ്പ് നിയന്ത്രിക്കാനും അമിതമായ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നതിലൂടെ ഈ ചികിത്സ ദീർഘകാലാടിസ്ഥാനത്തിൽ രോഗികളെ പിന്തുണയ്ക്കുമെന്ന് ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഓറൽ ചികിത്സക്ക് ഇ.ഡി.ഇ അനുമതി നൽകിയിട്ടുളളതെന്നും അവർ കൂട്ടിച്ചേർത്തു. ഉയർന്ന ഡോസ് സ്വീകരിച്ച രോഗിക്ക് ശരാശരി 12.4 ശതമാനം തൂക്കം കുറഞ്ഞതായും പരീക്ഷണത്തിൽ വ്യക്തമാക്കിയിരുന്നു. 2026 മേയ് മാസത്തോട് കൂടി മരുന്ന് യോഗ്യരായ രോഗികൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

