ഡ്രൈവിങ്ങിൽ മാത്രമല്ല ക്രോസിങ്ങിലും വേണ്ട മൊബൈൽ ഉപയോഗം
text_fieldsദുബൈ: മൊബൈൽ ഫോൺ ഉപയോഗിച്ചും അശ്രദ്ധമായും റോഡ് മുറിച്ചുകടക്കുന്നവർക്ക് താക്കീതു മായി ദുബൈ പൊലീസ്. സ്വയം അപകടത്തിൽപെടുന്നതിനും മറ്റുള്ളവരെ അപകടത്തിലാക്കുന്നത ിനുമിടയാക്കുന്ന ഇത്തരം പ്രവണതകൾ കർശനമായി അവസാനിപ്പിക്കണമെന്ന് ദുബൈ പൊലീസ് ട്വിറ്ററിൽ കുറിച്ചു.
മൊബൈലിലെ സന്ദേശങ്ങൾ നോക്കിയും സംസാരിച്ചും റോഡ് മുറിച്ചുകടക്കുമ്പോൾ ചുറ്റുപാടുകളിൽനിന്ന് ശ്രദ്ധ മാറുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. മാത്രമല്ല, ഇതുമൂലം വാഹനയാത്രക്കാരും അപകടത്തിൽപെടുന്നുണ്ട്. കർശനമായും ഫോൺ ഉപയോഗിച്ചുള്ള റോഡ് ക്രോസിങ് അവസാനിപ്പിക്കണമെന്ന് ദുബൈ പൊലീസ് ട്വീറ്റ് ചെയ്തു.
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും റോഡ് മുറിച്ചുകടക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് എല്ലാ റോഡുകളിലും ഏർപ്പെടുത്തിയിട്ടുള്ളത്. കാൽനടയാത്രക്കാരെ അവഗണിച്ച് വാഹനമോടിക്കുകയോ സീബ്രലൈനിൽ വാഹനം നിർത്താതിരിക്കുകയോ ചെയ്യുന്ന ഡ്രൈവർമാർക്ക് 500 ദിർഹമാണ് പിഴശിക്ഷ. ഇത്തരത്തിൽ കാൽനടയാത്രക്കാർക്ക് പ്രത്യേകസുരക്ഷയും കരുതലുമാണ് അധികൃതർ ഉറപ്പുവരുത്തിയിട്ടുള്ളത്.
എന്നിട്ടും അശ്രദ്ധയോടെ മൊബൈൽ സ്ക്രീനിൽ കണ്ണുനട്ട് റോഡ് ക്രോസ് ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലും ഇതുവഴി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലുമാണ് പ്രത്യേക ബോധവത്കരണവുമായി പൊലീസ് രംഗത്തുവന്നിട്ടുള്ളത്. കാൽനടയാത്രക്കാർ സുരക്ഷിതമാർഗങ്ങളിലൂടെ മാത്രം റോഡ് ക്രോസ് ചെയ്യുക, ക്രോസിങ്ങിനുള്ള സിഗ്നൽ ലഭ്യമാകുന്നതുവരെ കാത്തിരിക്കുക, അശ്രദ്ധമായി മൊബൈൽ ഫോൺ നോക്കി റോഡ് മുറിച്ചുകടക്കുന്ന ശീലം പാടെ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് കാൽനടയാത്രക്കാർക്ക് കാമ്പയിൻ വഴി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.