റാക് വെഹിക്കിള്‍ വില്ലേജില്‍ ഡ്രൈവിങ് ടെസ്റ്റ് ‘സ്മാര്‍ട്ട്’
text_fieldsറാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി റാക് വെഹിക്കിള്‍ വില്ലേജിലെ വി.ഐ.പി സ്മാര്‍ട്ട് ഡ്രൈവിങ് ടെസ്റ്റ് കാറിലെ സംവിധാനങ്ങള്‍ പരിശോധിക്കുന്നു
റാസല്‍ഖൈമ: റാക് വെഹിക്കിള്‍ വില്ലേജില്‍ ഡ്രൈവര്‍മാര്‍ക്കായി അവതരിപ്പിച്ച ‘സ്മാര്‍ട്ട് ടെസ്റ്റ്’ സംവിധാനത്തിന് തുടക്കമായതായി വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ്. പുതിയ സംവിധാനം വഴി ഡ്രൈവിങ് ടെസ്റ്റിന്റെ സമയം ഓട്ടോമാറ്റിക് കാറുകളില്‍ 80 ശതമാനവും മാന്വല്‍ കാറുകളില്‍ 70 ശതമാനവും കുറയും. അഞ്ച് മിനിറ്റിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സ് നല്കാന് കഴിയുന്ന വി.ഐ.പി സേവനവും റാക് വെഹിക്കിള്‍ വില്ലേജ് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷമാണ് നൂതന സാങ്കേതികസംവിധാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ട്രാഫിക് ഇന്സ്പെക്ഷന് വെഹിക്കിള്‍ അവതരിപ്പിച്ചത്. ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ ‘സ്മാര്‍ട്ടാ’ക്കാൻ സെല്‍ഫ് ഇവാലുവേറ്റിങ് കാര്‍ സഹായകമാവും. പരീക്ഷാര്‍ഥിയുടെ പ്രയത്നവും സമയവും കുറച്ച് ഡ്രൈവിങ് ടെസ്റ്റ് ലളിതമാക്കുന്നതാണ് സെല്‍ഫ് ഇവാലുവേറ്റിങ് കാര്‍. ഇതുള്‍പ്പെടെയുള്ള നിര്‍മിത ബുദ്ധി സജ്ജീകരണങ്ങളും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കാര്യക്ഷമമായ ഇടപെടലുകളുമാണ് പൊതുസേവനങ്ങളിലെ ഗുണനിലവാരം ഉയര്‍ത്തിയത്. വാണിജ്യ-വിനോദ-വിജ്ഞാന മേഖലകള്‍ തുടങ്ങി സര്‍വരംഗത്തും ‘സ്മാര്‍ട്ട്’ പരിഷ്കരണങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് റാസല്‍ഖൈമയില്‍ മനുഷ്യ ഇടപെടലില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തുന്ന ഉയര്‍ന്ന നിലവാരമുള്ള സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും സജ്ജീകരിച്ചത്.
യു.എ.ഇയുടെ വാഹന-ഗതാഗത നിയമങ്ങളും പരീക്ഷാ മാനദണ്ഡങ്ങളും പൂർണമായി പിന്തുടര്ന്നാണ് പ്രവര്‍ത്തനം. റാസല്‍ഖൈമയില്‍ നിലവിലുള്ള വാഹന ലൈസന്‍സ് അപേക്ഷ, നടപടി ക്രമങ്ങളില്‍ മാറ്റമുണ്ടാവില്ല. പരീക്ഷാര്‍ഥിയുടെ പ്രകടനം സ്വയം വിലയിരുത്തുന്ന സെല്‍ഫ് ഇവാലുവേറ്റിങ് കാര്‍ വിജയ-പരാജയ ഫല നിര്‍ണയം വേഗത്തില്‍ പരീക്ഷാര്‍ഥിക്ക് ലഭ്യമാക്കും. കാറിലെ നൂതന സാങ്കേതികത പരീക്ഷാഫല നിര്‍ണയത്തില്‍ സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തുന്നതാണ്.
ടെസ്റ്റില്‍ പരാജയത്തിനിടയാക്കിയ വിവരം കൃത്യമായി ലഭിക്കുന്ന പരീക്ഷാര്‍ഥിക്ക് തുടര്‍ ടെസ്റ്റിന് കാര്യക്ഷമമായ തയാറാറെടുപ്പുകള്ക്കും ഇതിലൂടെ കഴിയും. സെന്‍ട്രല്‍ കണ്ട്രോള് ആൻഡ് സര്‍വൈലന്‍സ് റൂമില്‍ നിന്നുള്ള ഒരു സ്പെഷ്യലിസ്റ്റ് പരീക്ഷാര്‍ഥിയെ വിദൂര നിരീക്ഷണം നടത്തുകയും അവരുടെ ഫലം വാചകസന്ദേശമായി എത്തിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

