ഡ്രൈവറില്ലാ വാഹനം: നിയമനിർമാണം അടുത്ത വർഷം
text_fieldsഡ്രൈവർ രഹിത ഗതാഗതത്തിനുള്ള ദുബൈ വേൾഡ് ചലഞ്ചിൽ സമ്മാനാർഹമായ നിയോലിക്സ് സെൽഫ്
ഡെലിവറി വാഹനം
ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾ 2023ൽ ദുബൈ നിരത്തുകളിൽ സജീവമാകും. അടുത്ത വർഷത്തോടെ ഇതിന് ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും മറ്റു നഗരങ്ങളേക്കാൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബെഹ്റോസിയാൻ വ്യക്തമാക്കി. ബുധനാഴ്ച ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ച 'ലോക ഡ്രൈവർരഹിത വാഹനഗതാഗത കോൺഗ്രസി'നിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023ഓടെ ദുബൈ നഗരത്തിലെ അഞ്ചു ശതമാനം ടാക്സികൾ ഡ്രൈവറില്ലാ വാഹനങ്ങളാക്കുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതു നടപ്പിലാക്കുന്നതിനായി ജനറൽ മോട്ടോഴ്സിന് കീഴിലുള്ള ക്രൂയിസുമായി ആർ.ടി.എ കരാറിലെത്തിയിട്ടുമുണ്ട്. യു.എസിന് പുറത്ത് ആദ്യമായി ഡ്രൈവറില്ലാ വാഹന സർവിസ് ആരംഭിക്കുന്ന ആദ്യ നഗരമായി ദുബൈ ഇതോടെ മാറും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും നിയമങ്ങളും വേഗത്തിൽ തയാറാക്കുന്നതായാണ് ആർ.ടി.എ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ദുബൈ നിയമനിർമാണ വിഭാഗവുമായും പൊലീസുമായും മറ്റും അധികൃതരുമായും ചേർന്നാണ് നിയമം രൂപപ്പെടുത്തുന്നത്. ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് പരിപാടിയിൽ ഡ്രൈവർ രഹിത ഗതാഗതത്തിനുള്ള ദുബൈ വേൾഡ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. എമിറേറ്റ്സ് എയർലൈൻ ഗ്രൂപ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മത്വാർ മുഹമ്മദ് അൽ തായർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസിനോടനുബന്ധിച്ച് ആർ.ടി.എ, ഇ-കൊമേഴ്സ്, റീടൈൽ, ഇൻറർനെറ്റ്, ടെക്നോളജി എന്നിവയിൽ വിദഗ്ധരായ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബയുമായി കരാറിലൊപ്പിട്ടു. ഡ്രൈവർ രഹിത ഗതാഗതത്തിനുള്ള ദുബൈ വേൾഡ് ചലഞ്ചിൽ ചൈനീസ് കമ്പനിയായ നിയോലിക്സും റഷ്യൻ കമ്പനിയായ യാണ്ടെക്സുമാണ് വിജയികളായത്. സെൽഫ് ഡെലിവറി വാഹനമാണ് നിയോലിക്സ് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

