Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപണം നൽകരുതേ.... അത്...

പണം നൽകരുതേ.... അത് എന്‍റെ ശബ്ദമല്ല

text_fields
bookmark_border
പണം നൽകരുതേ.... അത് എന്‍റെ ശബ്ദമല്ല
cancel

ദുബൈ: പ്രവാസികളെ ലക്ഷ്യമിട്ട് നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. യഥാർഥ ശബ്ദം അനുകരിക്കുന്ന ‘എ.ഐ വോയ്സ് ക്ലോണിങ്’, ഡീപ് ഫേക്ക് സാങ്കേതികവിദ്യകളാണ് തട്ടിപ്പുകാരുടെ പുതിയ ആയുധം. വ്യാജ പൊലീസ് കോളുകൾക്കും ബാങ്ക് സന്ദേശങ്ങൾക്കും പുറമെ, അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വരെ ഇവർ ലക്ഷ്യമിടുകയാണ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ശബ്ദ സന്ദേശങ്ങൾ, റീൽസുകൾ, യൂട്യൂബ് വീഡിയോകൾ, ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ എന്നിവയിൽ നിന്നാണ് തട്ടിപ്പുകാർ ഇരകളുടെ ശബ്ദം ശേഖരിക്കുന്നത്.

യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്‍റെ വിവരമനുസരിച്ച്, ഒരാളുടെ ശബ്ദം നൂറു ശതമാനം കൃത്യതയോടെ ക്ലോൺ ചെയ്യാൻ വെറും മൂന്നു മുതൽ അഞ്ച് സെക്കൻഡ് വരെയുള്ള ശബ്ദ സാമ്പിൾ മതി. ഈ ശബ്ദം എ.ഐ സോഫ്റ്റ്‌വെയർ സഹായത്തോടെ പഠിച്ചെടുക്കുന്ന തട്ടിപ്പുകാർ, പ്രോംപ്റ്റ് നൽകി ഉദ്ദേശിക്കുന്ന ആളുടെ അതേ ശബ്ദത്തിലും സംസാര ശൈലിയിലും ഓഡിയോ സന്ദേശങ്ങളാക്കി മാറ്റും. സഹ താമസക്കാരൻ പൊലീസ് പിടിയിലായെന്നോ നാട്ടിലേക്ക് പണമയക്കാൻ അടിയന്തിരമായി ദിർഹം വേണമെന്നോ സഹമുറിയന്‍റെയോ സുഹൃത്തിന്‍റെയോ ശബ്ദത്തിൽ വിളിച്ച് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. സമാന രീതിയിൽ നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ച് പണം തട്ടാനുള്ള ശ്രമങ്ങളും വ്യാപകമാണ്.

ഗൾഫിൽ വലിയൊരു അപകടം പറ്റിയെന്നോ പൊലീസ് കേസിൽ പെട്ടെന്നോ പറഞ്ഞ്, പ്രവാസിയുടെ അതേ ശബ്ദത്തിൽ അടിയന്തിരമായി പണം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സ്വന്തം മകന്‍റെയോ ഭർത്താവിന്‍റെയോ ശബ്ദമായതിനാൽ ഭയന്നുപോകുന്ന കുടുംബാംഗങ്ങൾ സത്യാവസ്ഥ അന്വേഷിക്കാതെ പണം കൈമാറും. അതുകൊണ്ട് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ശബ്ദത്തിൽ പണം ചോദിച്ച് കോൾ വന്നാൽ അവരുടെ ഔദ്യോഗിക നമ്പറിലേക്ക് നേരിട്ട് തിരിച്ചുവിളിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. യു.എ.ഇയിലെ പ്രമുഖ കമ്പനികളും സമാന രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരുടെയോ സി.ഇ.ഒമാരുടെയോ ശബ്ദം അനുകരിച്ച് അക്കൗണ്ട്സ് വിഭാഗം ജീവനക്കാരെ കെണിയിൽ പെടുത്തിയാണ് പണം സ്വന്തം എകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുക. ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥരുടെ ശബ്ദത്തിലും തട്ടിപ്പ് വ്യാപകമാണ്.

എമിറേറ്റ്സ് ഐഡി ബ്ലോക്ക് ചെയ്യുമെന്നോ യു.എ.ഇ പാസ് അപ്‌ഡേറ്റ് ചെയ്യണമെന്നോ ഭീഷണിപ്പെടുത്തി ഒ.ടി.പി കൈക്കലാക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ പ്രവാസികളും നാട്ടിലുള്ള കുടുംബങ്ങളും അമിത ജാഗ്രത പുലർത്തണമെന്നാണ് ദുബൈ പൊലീസിന്‍റെ ഓർമപ്പെടുത്തൽ. അപകടസന്ദേശങ്ങൾ വരുമ്പോൾ തട്ടിപ്പുകാരെ തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്കിടയിൽ മാത്രം അറിയാവുന്ന ഒരു ‘രഹസ്യ കോഡ്’ മുൻകൂട്ടി നിശ്ചയിക്കുന്നത് പ്രതിരോധ മാർഗമാണെന്ന് ഐ.ടി വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ദുബൈ പോലീസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamgulfUAE.
News Summary - Don't pay.... That's not my voice.
Next Story