റിക്രൂട്ടിങ് ഏജൻസികൾ തമ്മിൽ തർക്കം; വഴിയാധാരമായത് മലയാളി വനിത
text_fieldsഅജ്മാന്: റിക്രൂട്ടിങ് ഏജൻസികൾ തമ്മിലെ തർക്കത്തില്‍ വഴിയാധാരമായി മലയാളി വനിത. കൊല്ലം സ്വദേശിനി അനിതയാണ് ജോലി തേടിയെത്തി ദുരിതത്തിലായത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് അനിത ദുബൈയിലെ മലയാളിയുടെ റിക്രൂട്ടിങ് എജൻസി വഴി നാട്ടിൽനിന്ന് ജോലിക്കായി ഒമാനിലെത്തുന്നത്. മസ്കത്തിലെ ഒരു അറബിവീട്ടിൽ ഇവർക്ക് ജോലി ലഭിച്ചിരുന്നു. റിക്രൂട്ടിങ് ഏജന്‍സിക്ക് പണം നല്‍കിയാണ് അറബി വീട്ടുകാര്‍ ഇവരെ ജോലിക്ക് വെച്ചത്.
എന്നാല്‍, അറബിവീട്ടിലെ ജോലിയുടെ കാഠിന്യം താങ്ങാനാവാതെ മസ്കത്തിലെ റിക്രൂട്ടിങ് ഏജൻസിയിലേക്ക് മടങ്ങിവരുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ അവിടെ തങ്ങിയ അനിതയെ ഒമാനിലെ ഏജന്‍സി യു.എ.ഇയിലെ ഏജന്‍സിക്ക് 12,000 ദിർഹമിന് കൈമാറുകയായിരുന്നു. ഇതുപ്രകാരം ഒമാൻ സ്വദേശിയുടെ കൂടെ അനിതയെ വാഹനത്തില്‍ യു.എ.ഇയിൽ എത്തിച്ചു. ഇവിടെയെത്തിയ അനിതയെ കൈമാറുന്നതിന് വാഗ്ദാനം ചെയ്ത 12,000 ദിര്‍ഹം നല്‍കുന്നതില്‍നിന്ന് യു.എ.ഇയിലെ ഏജന്‍സി പിന്മാറി. ഇതോടെ ഒമാന്‍ സ്വദേശി പാസ്പോര്‍ട്ടോ മറ്റു രേഖകളോ നല്‍കാതെ ഇവരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഒരു രേഖയും കൈവശമില്ലാതെ ഇവിടത്തെ തെരുവുകളില്‍ മലയാളികളെ തേടി നടന്ന അനിത യാദൃച്ഛികമായി അജ്മാനില്‍ പ്രിന്റിങ് പ്രസ് നടത്തുന്ന ശഫീഖ് എന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയെ കണ്ടെത്തുകയായിരുന്നു.
വളരെ അവശതയില്‍ കണ്ട അനിതക്ക് ശഫീഖ് ഭക്ഷണം വാങ്ങി നല്‍കുകയും ദുരിതാവസ്ഥ മനസ്സിലാക്കി അടുത്തുള്ളവരുടെ സഹായത്തോടെ താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഒരു രേഖയും കൈവശമില്ലാത്ത അനിതയില്നിന്നും നാട്ടിലെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധുക്കളുമായി ബന്ധപ്പെട്ട് ഇവര്‍ സുരക്ഷിതയാണെന്ന വിവരം നല്‍കുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകനായ ശരീഫ് കൊടുമുടിയുടെ സഹായത്തോടെ അജ്മാന് എമിഗ്രേഷന്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഔട്ട് പാസ് ശരിയാക്കി നല്‍കുകയും ചെയ്തു. ഭര്‍ത്താവും രണ്ടു പെൺമക്കളുമുള്ള ഇവര്‍ക്ക് തിരിച്ചുപോകാന്‍ ആവശ്യമായ ടിക്കറ്റ് ലഭിച്ചാല്‍ ഉടനെ നാട്ടിലേക്ക് തിരിക്കും. നാട്ടിൽ ജീവിക്കാനുള്ള കഷ്ടപ്പാടുകളാണ് തന്നെ ജോലിക്കായി വിദേശത്തേക്ക് എത്തിച്ചതെന്നും എന്നാല്‍ ഇങ്ങനെ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്നും അനിത പരിതപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.