ജനങ്ങളില്‍ ആത്മവിശ്വാസം നിറച്ച് ദുരന്ത നിവാരണ സേന
text_fieldsമഴയെത്തുടർന്ന് താമസ സ്ഥലത്ത് കുടുങ്ങിയവരെ റാക് അഗ്നിശമന വിഭാഗം രക്ഷിക്കുന്നു
റാസല്‍ഖൈമ: കൊടുങ്കാറ്റിനും കുത്തിയൊലിച്ചെത്തിയ മഴക്കും ശേഷം വെള്ളിയാഴ്ച് രാവിലെ റാസല്‍ഖൈമയില്‍ തെളിഞ്ഞ അന്തരീക്ഷം രൂപപ്പെട്ടെങ്കിലും ഉച്ചയോടെ ആകാശം മേഘാവൃതമായി. പര്‍വ്വത മേഖലയിലും ഒറ്റപ്പെട്ടയിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അല്‍ നഖീല്‍ തുടങ്ങിയ പട്ടണ പ്രദേശങ്ങളില്‍ രാത്രി വൈകിയും ചാറ്റല്‍ മഴ മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച് ലഭിച്ച മഴയില്‍ എമിറേറ്റിലെങ്ങും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ചില സ്ഥാപനങ്ങള്‍ക്കും താമസക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചു. പല സ്വകാര്യ സ്ഥാപനങ്ങളും വെള്ളിയാഴ്ച് പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്യുന്ന പ്രവൃത്തികളും പാതകളുടെ അറ്റകുറ്റപ്പണികളും റാസല്‍ഖൈമയില്‍ സജീവമാണ്.
ശക്തമായ മഴയിൽ പൊതുജനങ്ങള്‍ക്ക് ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനം ആശ്വാസകരമായി. അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പ് എത്തിയ ഘട്ടം മുതല്‍ സുരക്ഷാ നിർദേശങ്ങളുമായി സജീവമായിരുന്ന റാക് ദുരന്ത നിവാരണ വിഭാഗം കാറ്റിലും കോളിലും രക്ഷാ പ്രവര്‍ത്തനങ്ങളുമായി മുഴുസമയവും സജീവമാണ്. പൊതുമരാമത്ത് വകുപ്പ്, സിവില്‍ ഡിഫന്‍സ്, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മഴയില്‍ കുടുങ്ങിയ കുടുംബങ്ങളെയും കുട്ടികളെയും രക്ഷപ്പെടുത്തുന്ന വീഡിയോ അഗ്നിമശന വിഭാഗം പങ്കുവെച്ചു. യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ ശൗക്ക ഉള്‍പ്പെടെ വാദികളിലും വ്യത്യസ്ത ഡാമുകള്‍ കേന്ദ്രീകരിച്ചും റാക് പൊലീസ് ഉള്‍പ്പെടുന്ന രക്ഷാ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന റോഡുകളില്‍ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ഗതാഗതം വഴിതിരിച്ചുവിട്ടുമാണ് യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

