മലയാളി യുവതിയുടെ മരണം: അന്വേഷണ റിപോർട്ട് പുറത്തുവിട്ട് ദുബൈ പൊലീസ്
text_fieldsനീതു ഗണേഷ്
ദുബൈ: പ്രവാസി മലയാളി യുവതിയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപോർട്ട് പുറത്തുവിട്ട് ദുബൈ പൊലീസ്. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ദുബൈയിൽ എൻജീനീയറായ തൃശൂർ അയ്യന്തോൾ സ്വദേശി 35കാരി നീതു ഗണേഷിനെ ജൂൺ 14നാണ് അൽതവാർ-3 ഏരിയയിലുള്ള വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്ത്റൂമിലെ ഷവർ ഉപയോഗിച്ച് കുളിക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇരയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഗൂഢാലോചനയില്ലെന്നും ദുബൈ പൊലീസ് പറഞ്ഞു. എന്നാൽ, കെട്ടിടപരിസരത്ത് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചസംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ എൻജിനീയറായ ഭർത്താവ് വിശാഖ് ഗോപി, ആറു വയസ്സുകാരനായ മകൻ നിവീഷ് കൃഷ്ണൻ, വീട്ടുജോലിക്കാരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പരിസരത്ത് ഉച്ചമുതൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. വർക്ക് ഫ്രം ഹോം ആയതിനാൽ രാത്രിയാണ് നീതു കുളിക്കാനായി ബാത്ത്റൂമിലേക്ക് പോകുന്നത്.
വൈദ്യുതി ഇല്ലാത്തതിനാൽ എമർജൻസി ലാംബും കൈയിലെടുത്തിരുന്നു. ഇതിനിടെ രാത്രി 7.15 ഓടെ വീട്ടുജോലിക്കാരിക്ക് അടുക്കളയിലെ പാത്രത്തിൽ നിന്ന് നേരിയ തോതിൽ ഷോക്കേറ്റു. പാത്രം ശക്തിയായി തെറിപ്പിച്ചതിനാലാണ് ഇവർ രക്ഷപ്പെട്ടത്. ഇതേസമയംതന്നെയാണ് ബാത്ത്റൂമിൽ നിന്ന് നീതുവിന്റെ നിലവിളി കേൾക്കുന്നത്. വിശാഖും ജോലിക്കാരിയും നീതുവിന്റെ അടുക്കലേക്ക് ഓടിയെത്തി വിളിച്ചുനോക്കിയെങ്കിലും ഉത്തരം ലഭിച്ചില്ല. തുടർന്ന് ബാത്റൂമിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നീതു അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയത്.
ഷവർ ഹോസ് കൈയിൽ പിടിച്ച നിലയിലായിരുന്നു. ഷവറിന്റെ തലഭാഗം നീതുവിന്റെ നെഞ്ചിൽ ചേർന്നാണ് കിടന്നിരുന്നത്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഷവർ ഹോസ് ശരീരത്തിൽ നിന്ന് നീക്കിയ ശേഷം വിശാക് നീതുവിന് അടിയന്തരമായി സി.പി.ആർ നൽകുകയും ആംബുലൻസിൽ കിസൈസിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, മരണം സംഭവിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.