എണ്ണ ഇതര വ്യാപാരം രൂപയിലാക്കാൻ ഇന്ത്യ-യു.എ.ഇ ചർച്ച
text_fieldsREUTERS
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണ ഇതര വ്യാപാരം രൂപയിലാക്കാൻ ചർച്ച നടക്കുന്നതായി യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഥാനി അൽ സയൂദിയുടെ വെളിപ്പെടുത്തൽ. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെ ദാവോസിലെത്തിയ അദ്ദേഹം വിദേശ മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം വയക്തമാക്കി. ഇന്ത്യൻ രൂപക്കും സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വ്യാപാരം യു.എസ് ഡോളറിലാണ് നടക്കുന്നത്.
പരസ്പരം സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപയിലും ദിർഹത്തിലും വ്യാപാര സാധ്യമാക്കാനാണ് ചർച്ച പുരോഗമിക്കുന്നത്. അതേസമയം ചർച്ച പ്രാഥമിക ഘട്ടം മാത്രമാണ് പിന്നിട്ടതെന്നും അൽ സയൂദി പറഞ്ഞു. എന്നാൽ എണ്ണ വ്യാപാരം രൂപയിലാക്കാൻ ആലോചനയില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സൗദിയും ഡോളർ അല്ലാത്ത കറൻസികളിൽ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്നദ്ധമാണെന്ന് വെളിപ്പെടുത്തിയിരുന്നു. സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജാസാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഏകദേശം 64ശതകോടി ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ 2021ൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. നിർണായക രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാൻ യു.എ.ഇ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യടക്കമുള്ള രാജ്യങ്ങളുമായി കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

