കെ.പി.സി.സിയെ വിമർശിച്ചത് അച്ചടക്കലംഘനം -ഒ.ഐ.സി.സി അഡ്ഹോക്ക് കമ്മിറ്റി
text_fieldsഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ഒമാൻ ഒ.ഐ.സി.സിയെ പിരിച്ചുവിട്ട നടപടിയെയും കെ.പി.സി.സിയെയും ചോദ്യംചെയ്ത് വാർത്ത സമ്മേളനം നടത്തിയ മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസന്റെ പ്രവൃത്തി അച്ചടക്ക ലംഘനമാണെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിരവധി പരാതികൾ കെ.പി.സി.സിക്ക് ലഭിച്ചതിന്റെ ഫലമായാണ് പുറത്താക്കിയത്. കഴിഞ്ഞ 11 വർഷമായി മെംബർഷിപ് ചേർക്കുകയോ കമ്മിറ്റികൾ രൂപവത്കരിക്കുകയോ ചെയ്യാതെ ഒ.ഐ.സി.സി നിർജീവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിനുപകരം ഇഷ്ടക്കാരായ 14 അംഗ ടീമിന്റെ ക്യാപ്റ്റൻ മാത്രമായാണ് മുൻ പ്രസിഡന്റ് പ്രവർത്തിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തിനെയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ കത്തിനെയും വ്യക്തിപരമായി ആക്ഷേപിച്ചത് ശരിയായ നടപടിയില്ല. കെ.പി.സി.സി എല്ലാ കാര്യങ്ങളെയും കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അഡ്ഹോക് കമ്മിറ്റി കോഓഡിനേറ്റർ സജി ഔസപ്പ് പറഞ്ഞു.
കെ. സുധാകരൻ വന്നതിനുശേഷം പാർട്ടിക്കും പ്രവാസിപ്രവർത്തകർക്കും ആത്മബലവും ഊർജവും ലഭിച്ചിട്ടുണ്ട്. മെംബർഷിപ് ചേർത്ത് ശക്തമായ സാമൂഹ്യ പ്രവർത്തനം കാഴ്ചവെക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒമാനിൽ കെ.പി.സി.സി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നിർജീവമായ റീജനൽ, യൂനിറ്റ് കമ്മിറ്റികൾ സജീവമാക്കാനും പലകാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട കോൺഗ്രസുകാരെയെല്ലാം ഒരുമിച്ചുകൊണ്ടുപോകാനും ഈ കമ്മിറ്റി ശ്രമിക്കും. എന്നാൽ, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കെ.പി.സി.സി അനുവാദം നൽകിയിട്ടുണ്ടെന്നും സജി ഔസപ്പ് പറഞ്ഞു. അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ എസ്. പുരുഷോത്തമൻ നായർ, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, എം.ജെ. സലിം, ബിനേഷ് മുരളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

