ടെലിമെഡിസിൻ സംവിധാനത്തിലൂടെ നിരീക്ഷണം നടപ്പാക്കാൻ ആലോചന
text_fieldsഅബൂദബി: ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ നേരിടുന്ന അണുബാധ കുറക്കാൻ ആരോഗ്യ മേഖലയിൽ ടെലിമെഡിസിൻ വഴി നിരീക്ഷണം ആരംഭിക്കാനുള്ള നീക്കവുമായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായി ടെലി മെഡിക്കൽ പരിചരണവും ഉപദേശവും വിദൂര രോഗികൾക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനും വൈറസ് വ്യാപനം പരമാവധി കുറക്കാനും ലക്ഷ്യമിടുന്നു. സ്വാഭാവികമായും ആശുപത്രികളിൽ ഉണ്ടാകാനിടയുള്ള അണുബാധകൾ പരമാവധി ലഘൂകരിക്കുന്നതിനും ലോകത്തിലെ മികച്ച പ്രതിരോധരീതികൾ പിന്തുടരുന്നതിനുമാണിത്. രോഗികൾക്കും മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും അവരുടെ വീടുകളിൽ സ്മാർട്ട് പ്രിവൻറിവ് സേവനങ്ങൾ നൽകുന്നത് ജീവിതനിലവാരവും ആരോഗ്യ പരിപാലനത്തിെൻറ സുസ്ഥിരതയും മെച്ചപ്പെടുത്തും. യു.എ.ഇ സർക്കാറിെൻറ ആരോഗ്യ സുരക്ഷ സംബന്ധിച്ച പൊതുനിർദേശങ്ങൾ പാലിച്ചാണ് മന്ത്രാലയം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
രോഗികളുമായുള്ള ഇടപെടൽ കുറക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ, ടെലിമെഡിസിൻ ഉപകരണങ്ങൾ, വെർച്വൽ ഓഗ്മെൻറഡ് റിയാലിറ്റി സംവിധാനം, ഹെൽത്ത് കെയർ ഹോം എന്നിവയിലൂടെ കോവിഡ്-19 വൈറസ് പ്രതിസന്ധി ഒഴിവാക്കാനാവും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വൈദ്യസഹായം നൽകുന്നതിനുമാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആരോഗ്യ പരിപാലനച്ചെലവ് പരമാവധി കുറക്കുന്നതിനൊപ്പം വിദൂരമായി രോഗികളുടെ അവസ്ഥ മനസ്സിലാക്കി ശരിയായ പരിചരണം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിജിറ്റൽ ആരോഗ്യ സാങ്കേതിക വിദ്യകളിലേക്കുള്ള മന്ത്രാലയത്തിെൻറ സുദീർഘവും ഗുണനിലവാരത്തിലധിഷ്ഠിതവുമായ പരിവർത്തനത്തിെൻറ ചട്ടക്കൂടിലും പരിധിയിലുമാണ് ടെലിമെഡിസിൻ സംവിധാനം നടപ്പാക്കുകയെന്ന് ആശുപത്രി മേഖല അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. യൂസഫ് മുഹമ്മദ് അൽ സർക്കൽ സ്ഥിരീകരിച്ചു. ഭാവിയിൽ രോഗികൾ ആശുപത്രികളെ ആശ്രയിക്കുന്നതിനു പകരം വീടുകളിൽനിന്ന് വിദൂര ചികിത്സ സേവനം തേടുന്നതിനാണ് ലക്ഷ്യമിടുന്നത്.
വികസിത രാജ്യങ്ങളിൽ കോവിഡ് മരണത്തിെൻറ 10 കാരണങ്ങളിലൊന്ന് അണുബാധമൂലമുള്ള ആശുപത്രിയിലുള്ള രോഗിയുടെ മരണമാണ്.
ഇലക്ട്രോണിക് മരുന്നു കുറിപ്പുകൾ, ഇലക്ട്രോണിക് ക്ലെയിമുകൾ, വിദൂരത്തുള്ള രോഗികളുടെ നിരീക്ഷണം, മൊബൈൽ ഇലക്ട്രോണിക് ആരോഗ്യ രേഖകൾ, ടെലിമെഡിസിൻ പ്ലാറ്റ്ഫോം എന്നിവയുൾപ്പെടെ വിപുലമായ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തി വാർത്താവിനിമയ കമ്പനികളുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
