നൊമ്പരം പെയ്യുന്ന മരുനാട്ടിൽ
text_fields
പായവലിച്ചുകെട്ടിയ പത്തേമാരിയിലേറി മ രുഭൂമിതാണ്ടിയ വല്യാപ്പമാരുടെ കൊച്ചുമക്കളാണ് ഇപ്പോൾ ഗൾഫ് നാടുകളിലുള്ളത്. വസ ൂരിയും കടൽകാറ്റും തിരമാലകളും തീർത്ത മാർഗതടസ്സങ്ങളെ വകഞ്ഞുമാറ്റി അറബ് നാട്ടില െത്തിയ പരദേശികളുടെ കഥ കേട്ട് വളർന്നവരാണവർ. യുദ്ധവും വിരഹവും പീഡനവും സഹിച്ച് സംഘർഷങ്ങളോട് പടപൊരുതി ജീവിതം കരുപിടിപ്പിച്ച പേർഷ്യക്കാരുടെ പിന്മുറക്കാർ പ ്രവാസലോകത്ത് ഇപ്പോൾ മറ്റൊരു പോരാട്ടത്തിലാണ്.
പറഞ്ഞറിഞ്ഞ അറബിക്കഥകളിലൊന്നും ഇതുവരെ കേൾക്കാത്ത, ചരിത്രത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് ഒാരോ ദിനവും കടന്നുപോകുന്നത്. പ്രവാസ സൗഹൃദത്തിെൻറ അടയാളമായ ആേശ്ലഷങ്ങൾ എവിടെയും കാണാനില്ല. കൺമുന്നിൽ കണ്ടാലും ഹസ്തദാനങ്ങളില്ല. ഹൃദയനൊമ്പരങ്ങളുടെ കലപിലയൊരുക്കുന്ന കൂടിച്ചേരലുകളില്ല. ആളൊഴിഞ്ഞ തെരുവീഥികളും അർഥം മാറിയ ബാെങ്കാലികളും താഴിട്ട് പൂട്ടിയ പള്ളികളും മിണ്ടാൻ മടിക്കുന്ന സൗഹൃദങ്ങളുമാണ് ഇന്നത്തെ ഗൾഫിെൻറ അടിസ്ഥാന ഭാവം. കോവിഡ് 19 എന്ന മഹാമാരി ഗൾഫ് നാടുകളെയും പ്രവാസത്തെയും അത്രമേൽ മാറ്റിമറിച്ചിരിക്കുന്നു. അന്നംതേടിയെത്തിയ നാട്ടിൽ അഭയാർഥിയായി കഴിയുന്നവരുണ്ട്. വീട്ടുകാരുടെ രക്ഷയോർത്ത് മടക്കയാത്ര നീട്ടിയവരുണ്ട്.
െതാഴിൽ നഷ്ടപ്പെട്ട് വീടകങ്ങളിൽ ഒതുങ്ങിയവരുണ്ട്. ഒരുകൈപാടകലെ കാത്തുനിൽക്കുന്ന വൈറസിെൻറ പ്രഹരശേഷിയെ കുറിച്ച് ഉത്തമബോധ്യമുണ്ടെങ്കിലും, അതെല്ലാം മറന്ന് ജീവിതപ്രാരബ്ധങ്ങളുടെ കെട്ടുപൊട്ടിക്കാൻ തെരുവീഥികളിലിറങ്ങി പണിയെടുക്കുന്നവരുണ്ട്. വീടകങ്ങൾ ക്ലാസ് മുറികളാവുന്നു. ഹോട്ടലുകൾ ആശുപത്രികളാകുന്നു. തൊഴിലാളി ക്യാമ്പുകൾ നിരീക്ഷണ മുറികളാകുന്നു. വൈറസുമായി വിമാനം കയറുന്ന ഗൾഫുകാരനെ കുറിച്ചുള്ള തമാശകളും ട്രോളുകളും ചെറിയൊരു പൊള്ളലോടെയല്ലാതെ ആസ്വദിക്കാൻ കഴിയാത്തവരാണ് ഇന്നിെൻറ പ്രവാസികൾ. ഇൗ നേരവും കടന്നുപോകുമെന്ന പ്രത്യാശയും നന്മയുടെ വെളിച്ചം വീശുന്ന സുമനസ്സുകളുമാണ് അവരെ ഇപ്പോഴും പിടിച്ചുനിർത്തുന്നത്.
വാതിൽപടിക്കലെത്തുന്ന സ്നേഹപ്പൊതികൾ
കനത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കുവൈത്തിലെ അബ്ബാസിയ റിഥം ഒാഡിറ്റോറിയം കെട്ടിടത്തിലെ താമസക്കാരെ കാത്ത് വാതിൽപടിക്കൽ ഒാരോ പൊതികളുണ്ടായിരുന്നു. അരിയും പഞ്ചസാരയും ഉപ്പും പരിപ്പും ചായപ്പൊടിക്കുമൊപ്പം സ്നേഹവും കരുതലും അടക്കം ചെയ്ത പൊതി. ഒാരോ മുറിയുടെ വാതിൽപടിയിലും നന്മയും കരുണയും നിറച്ച സ്നേഹപ്പൊതിയെത്തിച്ചത് കെട്ടിട ഉടമകൾ തന്നെയായിരുന്നു.
വാടക ഒഴിവാക്കിയും അന്നമൂട്ടിയും ഫീസുകൾ കുറച്ചും നന്മയുടെ കൂടൊരുക്കി ചേർത്തുപിടിക്കുന്നുണ്ട് അറബി നാട്ടുകാർ. ആരാരുമറിയാതെ അരവയർ മുറുക്കി ജീവിക്കുന്ന പ്രവാസികൾക്ക് ഒരുനേരത്തെ അന്നംപോലും അമൃതാണ്. അടച്ചിട്ട കച്ചവട സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കിക്കൊടുത്ത ഉടമകൾ ഒരുപാടുണ്ട്. കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചും ടോളുകൾ ഒഴിവാക്കിയും വൈദ്യുതിനിരക്ക് കുറച്ചും കാരുണ്യക്കടലൊഴുക്കുകയാണ് മധ്യപൂർവദേശത്തെ ഭരണാധികാരികളും.
നാട്ടിലെ ബന്ധുവിെൻറ വിവാഹം കൂടി ദുബൈയിൽ തിരിച്ചെത്തിയപ്പോഴാണ് പുളിങ്ങോം മുണ്ടക്കുണ്ടിൽ ഹംസ ആ വിവരം അറിയുന്നത്. ദിവസങ്ങൾക്കുമുമ്പ് താൻ സഞ്ചരിച്ച ദുബൈ-കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്തിരുന്ന മലയാളിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നു. ദുബൈ ആരോഗ്യ അതോറിറ്റിയെ വിവരമറിയിച്ചതും അവരെത്തി പരിശോധന നടത്തി.
വൈറസ് കടന്നുകൂടിയതിെൻറ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും 14 ദിവസം താമസസ്ഥലത്ത് സമ്പർക്കവിലക്കിൽ കഴിയാനായിരുന്നു ഡോക്ടറുടെ നിർദേശം. കൂട്ടുകാരോടൊത്താണ് താമസമെന്ന് അറിയിച്ചപ്പോൾ പരിഹാരമുണ്ടാക്കാം എന്നായി ഡോക്ടർ. അവിടെ നിന്ന് ഹംസയെ എത്തിച്ചത് ദുബൈ നഗരത്തിലെ സ്റ്റാർ ഹോട്ടലിലായിരുന്നു. കൃത്യസമയത്ത് വിഭവസമൃദ്ധമായ ഭക്ഷണം. മണിക്കൂറുകളുടെ ഇടവേളയിൽ നഴ്സുമാരുടെ സ്നേഹാന്വേഷണം. ഒടുവിൽ ഫലം നെഗറ്റീവാണെന്ന പോസിറ്റിവ് വാർത്തയുമായാണ് ഹംസയുടെ ക്വാറൻറീൻ വാസം അവസാനിച്ചത്.
കോവിഡിെൻറ വരവറിയാൻ മെഡിക്കൽ ലോകം ചൂണ്ടിക്കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നുപോലും ഇല്ലാതിരുന്ന കാസർകോട് സ്വദേശി ഖാലിദ് ഇപ്പോൾ െഎസൊലേഷനിൽ ചികിത്സയിലാണ്. ഒന്നല്ല, മൂന്നുതവണയാണ് ഖാലിദ് സ്വയം മുന്നോട്ടുവന്ന് പരിശോധന നടത്തിയത്. മൂന്നാം പരിശോധനയിലാണ് ഖാലിദിനുള്ളിൽ കടന്നുകൂടിയ വൈറസിനെ കണ്ടെത്താനായത്. രണ്ടാഴ്ച മുമ്പ് കൂടിക്കാഴ്ച നടത്തിയ യൂറോപ്യൻ സുഹൃത്തുക്കളിൽ ഒരാൾക്ക് കോവിഡ് ബാധിച്ചതറിഞ്ഞതോടെയാണ് ഖാലിദും പരിശോധനക്കിറങ്ങിയത്. എന്നാൽ, ഫലം നെഗറ്റീവായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന മറ്റൊരാളിൽ കൂടി വൈറസ് കണ്ടെത്തിയതറിഞ്ഞതോടെ വീണ്ടും ആശുപത്രിയിലെത്തി.
ഇത്തവണയും നെഗറ്റീവ്. സംശയം തീർക്കാനായി വീണ്ടും പരിേശാധിച്ചപ്പോഴാണ് ഫലം പോസിറ്റിവാണെന്ന് കണ്ടെത്തിയത്. രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും കൂടുതലുള്ളതിനാലാണ് ഖാലിദിന് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നതെന്നാണ് മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം. ഫോണും ഇൻറര്നെറ്റ് സൗകര്യവും വിഭവസമൃദ്ധമായ ഭക്ഷണവുമെല്ലാമുള്ള ഹോട്ടൽ മുറിയിലാണ് ഖാലിദിനെയും പാർപ്പിച്ചിരിക്കുന്നത്.
അയാൾ മാത്രമല്ല ഗൾഫുകാരൻ!
ഒരു ദിവസം അവധി കിട്ടിയാൽ വീട്ടിൽപോയിവന്നാലോ എന്നാലോചിച്ച് തലപുകക്കുന്നവരാണ് പ്രവാസികൾ. എന്നാൽ, ജോലി നഷ്ടപ്പെട്ടും ശമ്പളം മുടങ്ങിയും പനിപിടിച്ചും ലേബർ ക്യാമ്പുകളിൽ കഴിയുേമ്പാഴും നാടെന്ന വികാരത്തെ അടക്കിപ്പിടിക്കുകയാണവർ. ഒരു തുമ്മലോ ജലദോഷമോ മതി, 14 ദിവസം വീട്ടിലെ നിരീക്ഷണത്തിലാവാൻ. ഡബിൾ ഡെക്കർ കട്ടിലിന് മുകളിലും താഴെയുമാണെങ്കിലും പരസ്പരം മിണ്ടാതെ, കളിചിരികളില്ലാതെ, പായാരം പറയാതെ ‘തൊട്ടുകൂടായ്മ’യിൽ കഴിയുന്നവരുണ്ട്.
വിമാനം നിലച്ചതോടെ നാടും ഗൾഫും തമ്മിലുള്ള അന്തരം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. അടച്ചിട്ട ക്വാറൻറീൻ മുറികളായി ഒാരോ രാജ്യങ്ങളും എത്ര പെെട്ടന്നാണ് മാറിയത്. നാട്ടിലേക്ക് ടിക്കറ്റെടുത്തിട്ടും അവസാന നിമിഷം യാത്ര റദ്ദാക്കിയ ആയിരങ്ങൾ ഗൾഫ് നാടുകളിലുണ്ട്. സ്വന്തം ജീവൻ പേടിച്ചിട്ടല്ല, നാടിനെ കുറിച്ചുള്ള വേവലാതിയും വീടിനോടുള്ള കരുതലുമാണ് അവനെ ഇപ്പോഴും മരുഭൂമിയിൽ പിടിച്ചുനിർത്തുന്നത്. എന്നിട്ടും, കോവിഡുമായി നാടുചുറ്റിയ കാസർകോടുകാരൻ മാത്രമാണ് നാട്ടുകാരുടെ കണ്ണിൽ ഇപ്പോഴത്തെ ഗൾഫുകാരൻ.
പാലക്കാട് ചങ്ങരംകുളത്തെ അബ്ദുൽ കരീമും കോഴിക്കോട് വടകരയിലെ മാളവികയുമെല്ലാം അന്തിയുറങ്ങുന്നത് അറബ്നാട്ടിലെ മണൽപരപ്പിലാണ്. കോവിഡ് തീർത്ത യാത്രാവിലക്കുകളാണ് അവരെ മരണശേഷവും പ്രവാസികളാക്കിയത്. ഒരുനോക്ക് കാണാനും അന്ത്യകർമം നിർവഹിക്കാനും കടൽകടന്ന് ആരുമെത്തിയില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, വിലക്കുകൾ അവരെ അനുവദിച്ചില്ല.
അടച്ചുപൂട്ടിയിട്ട് ദിവസങ്ങളായെങ്കിലും അബൂദബി സെൻറ് ആൻഡ്രൂസ് ദേവാലയത്തിലേക്ക് വിശ്വാസികൾ ഇപ്പോഴും എത്തുന്നുണ്ട്. ലോകശാന്തിക്കായി പ്രാർഥിക്കുന്ന അവർ അടച്ചിട്ട േഗറ്റിന് മുന്നിൽ ഒാരോ കുറിപ്പും കോർത്തുവെച്ചാണ് മടങ്ങുന്നത്. മഹാമാരിയിൽനിന്ന് രക്ഷതേടിയുള്ള പ്രാർഥനകളും ലോകത്തിന് നൽകാനുള്ള സന്ദേശങ്ങളുമാണ് അവരുടെ കൈപ്പടയിൽ തെളിയുന്ന ഒാരോ കുറിപ്പുകളും.
ഇതുവരെ കേട്ടിട്ടില്ലാത്ത ബാെങ്കാലികളാണ് മലരാരണ്യത്തിലെ പള്ളികളിൽ നിന്നുയരുന്നത്. വീടുകൾ നമസ്കാര മുറികളാക്കാൻ ഒാരോ ബാങ്കുകളും ആഹ്വാനം ചെയ്യുന്നു. മക്കയിലെയും മദീനയിലെയും ഹറം പള്ളികളിലെയും എണ്ണിയാലൊടുങ്ങാത്ത സ്വഫുകളുടെ (നിരകൾ) സ്ഥാനത്ത് ഇപ്പോൾ കാണുന്നത് രണ്ടോ മൂന്നോ നിരകൾ മാത്രം. നമസ്കാരത്തിനിടെ പൊട്ടിക്കരയുന്ന ഇമാമുമാരും ബാങ്കുവിളിക്കിടെ കണ്ഠമിടറുന്ന മുഅദ്ദിനുമാരും ഗൾഫ് നാടുകളിലെ കൊറോണക്കാലത്തിെൻറ നേർക്കാഴ്ചകളായി അടയാളപ്പെടുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.