യോഗത്തിനിടെ അസഭ്യം; സ്ത്രീ 7,000 ദിര്‍ഹം നല്കാൻ കോടതി വിധി
text_fieldsഅബൂദബി: തൊഴിലിടത്തിലെ യോഗത്തിനിടെ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോഗസ്ഥനോട് അസഭ്യവര്‍ഷം നടത്തിയ സ്ത്രീയോട് 7,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് കോടതി വിധി. അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതിയാണ് സ്വകാര്യ സ്കൂളിലെ അഡ്മിനിസ്ട്രേഷന് മേധാവിയുടെ പരാതിയില്‍ അനുകൂല വിധി പുറപ്പെടുവിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് കീഴ് ജീവനക്കാരി തന്നെ അസഭ്യം പറഞ്ഞെന്നും ഇതുമൂലം തനിക്ക് ധാര്‍മികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. 50,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും അഭിഭാഷകന്റെ ഫീസുമാണ് പരാതിക്കാരന് ആവശ്യപ്പെട്ടത്.
ക്രിമിനല്‍ കോടതി പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. പരാതിക്കാരനെ യോഗത്തില്‍ പങ്കെടുത്തവരുടെ മുന്നില്‍ വെച്ച് അകാരണമായി ചീത്തവിളിച്ച പ്രതി കുറ്റം ചെയ്തുവെന്ന് തെളിവുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടായിരുന്നു കോടതി വിധി. വിദ്യാര്‍ഥികളുടെ ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സ്ത്രീ ഇവിടേക്ക് എത്തിയതും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്.
ക്രിമിനല്‍ കോടതി പ്രതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് പരാതിക്കാരന് സിവില്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം കോടതി പരാതിക്കാരന്റെ ആവശ്യം പൂര്‍ണമായി അംഗീകരിച്ചില്ല. 7000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമാണെന്നും കോടതി വിധിച്ചു. പരാതിക്കാരന്റെ കോടതിച്ചെലവുകളും അഭിഭാഷക ഫീസും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

