വായ്പയിൽ അധിക പലിശ; 80,596 ദിര്‍ഹം തിരികെ നല്‍കണമെന്ന് കോടതി
text_fieldsഅബൂദബി: വായ്പയിന്മേൽ അധിക പലിശ ഈടാക്കിയ ബാങ്കിനോട് ഉപയോക്താവിന് 80,596 ദിര്‍ഹം തിരികെ നല്കാന് ഉത്തരവിട്ട് അബൂദബിയിലെ കമേഴ്സ്യല്‍ കോടതി. തുക പൂര്‍ണമായി കൊടുക്കുന്ന സമയം വരെയുള്ള കാലയളവില്‍ മൂന്ന് ശതമാനം പലിശയും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ബാങ്ക് പലിശയിനത്തില്‍ അധികമായി ഈടാക്കിയ 80,596 ദിര്‍ഹവും ഇതിന്റെ പലിശയും നഷ്ടപരിഹാരമായി 20,000 ദിര്‍ഹവും ആവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. താന്‍ മുടക്കം കൂടാതെ വായ്പത്തുക തിരിച്ചടച്ചിരുന്നുവെന്നും എന്നാല്‍ ബാങ്ക് അകാരണമായി തന്നില്‍ നിന്ന് കൂടുതല്‍ തുക പലിശയായി വാങ്ങുകയായിരുന്നുവെന്നും പരാതിക്കാരന് കോടതിയെ ബോധിപ്പിച്ചു.
ബാങ്കിന്റെ പ്രതിനിധി കോടതിയിലെത്തിയെങ്കിലും പരാതിയെ ഖണ്ഡിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കിയില്ല. കോടതി നിയോഗിച്ച സാമ്പത്തികവിദഗ്ധന്‍ പരാതിക്കാരന്റെ രേഖകള്‍ പരിശോധിക്കുകയും ബാങ്ക് 80,596 ദിര്‍ഹം അധികമായി ഈടാക്കിയെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ഈ തുക മൂന്നുശതമാനം പലിശസഹിതം തിരികെ നല്കാന് കോടതി ഉത്തരവിട്ടത്. അതേസമയം സാമ്പത്തികനഷ്ടമല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും പരാതിക്കാരന് നേരിട്ടിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

