ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന്; തെളിവില്ലെന്ന് കോടതി
text_fieldsഅബൂദബി: പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്ത് തന്‍റെ കാര്‍ വിറ്റഴിച്ച ജീവനക്കാരിക്കെതിരേ നിയമനടപടിയുമായി വനിത സംരംഭക. എന്നാൽ, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തള്ളി. തന്‍റെ കാര്‍ വിറ്റുകിട്ടിയ 1,10,000 ദിര്‍ഹം ജീവനക്കാരി നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വനിത സംരംഭക അബൂദബി സിവില്‍ ഫാമിലി കോടതിയെ സമീപിച്ചത്.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് താന്‍ ജീവനക്കാരിയുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നതെന്നും ഇതുപയോഗിച്ച് തന്‍റെ വാഹനം സ്വദേശി പൗരന് വിറ്റ ശേഷം ഈ പണം കൈവശം വെച്ചിരിക്കുകയാണെന്നുമായിരുന്നു പരാതി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല.
എന്നാല്‍, വാഹനം വിറ്റ വകയില്‍ തനിക്കു പണം ലഭിച്ചിട്ടില്ലെന്നും താൻ താമസിക്കുന്നത് ദുബൈയില്‍ ആയതിനാൽ ഈ കോടതിയുടെ പരിധിയില്‍ കേസ് വരില്ലെന്നും പരാതിക്കാരി വാദിച്ചു. അതേസമയം, വില്‍പന നടന്നത് അബൂദബിയിലായതിനാല്‍ അബൂദബി കോടതിക്ക് കേസ് കേള്‍ക്കുന്നതിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
തുടര്‍ന്ന് കോടതി സാങ്കേതികവിദഗ്ധനെ നിയോഗിച്ച് കാര്‍ വില്‍പന പരിശോധിച്ചു. താം ഡിജിറ്റല്‍ സര്‍വിസ് പ്ലാറ്റ്‌ഫോം മുഖേനയാണ് കാറിന്‍റെ വില്‍പന നടന്നിട്ടുള്ളതെന്നും ഇതിന് ബിസിനസുകാരിയുടെ ഡിജിറ്റല്‍ അംഗീകാരം ഉണ്ടായിരുന്നുവെന്നും സാങ്കേതിക വിദഗ്ധന്‍ കണ്ടെത്തി. ഈ പ്രക്രിയയില്‍ ജീവനക്കാരി ഇടപെട്ടതിനു തെളിവില്ലെന്നും കോടതിക്ക് ബോധ്യമായി. തുടര്‍ന്ന് കേസ് തള്ളിയ കോടതി പരാതിക്കാരിയോട് കോടതിച്ചെലവ് മുഴുവന്‍ വഹിക്കാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

