കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം അനിവാര്യം -ജ്യോതികുമാർ ചാമക്കാല എം.എൽ.എ
text_fieldsഅക്കാഫ് അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ ജ്യോതികുമാർ ചാമക്കാല എം.എൽ.എ സംസാരിക്കുന്നു
ദുബൈ: ആഗോളതലത്തിൽ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല അഭിപ്രായപ്പെട്ടു. പുതിയ കാലത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയവും പഠനരീതികളും പരിഷ്കരിച്ച് വിദ്യാർഥികളെ ഭാവിയിലെ തൊഴിൽ മേഖലകൾക്ക് അനുയോജ്യരാക്കണം. അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അക്കാഫ് ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങൾ ലോകത്തിന്‍റെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേവലം പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസരീതിയിൽനിന്ന് മാറി വിദ്യാർഥികളുടെ സർഗാത്മകത, വിമർശനാത്മക ചിന്ത, ഗവേഷണ താൽപര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം, തൊഴിൽ നൈപുണ്യം എന്നിവ വികസിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കേരളം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും ആധുനിക പഠനരീതികളും കേരളത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞാൽ വിദ്യാർഥികൾ കൂട്ടത്തോടെ പോകുന്ന പ്രവണതക്ക് തടയിടാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെമ്പർമാരായ വിൻസന്‍റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ. സുനിൽ കുമാർ, സി.എൽ. മുനീർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിവിധ കോളജ് അലുംനി ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

