ഗിന്നസ് റെക്കോഡിട്ട ഖുർആൻ കാലിഗ്രാഫി തട്ടിയെടുത്തതായി പരാതി
text_fieldsമുഹമ്മദ് ദിലീഫ് നിർമിച്ച ഖുർആൻ കാലിഗ്രാഫിയുടെ പ്രദർശനം വീക്ഷിക്കുന്ന എം.എ. യൂസുഫലി
ദുബൈ: ഗിന്നസ് റെക്കോഡ് നേടിയ ഖുർആൻ കാലിഗ്രഫിയുമായി സുഹൃത്ത് മുങ്ങിയതായി പരാതി. പ്രവാസി മലയാളി കലാകാരനും ദുബൈ ഹെല്‍ത്ത് കെയർ സിറ്റി വാഫി റസിഡന്‍സിയില്‍ ഗാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശിയുമായ മുഹമ്മദ് ദിലീഫ് ആണ് പരാതി നൽകിയിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീര്‍ വടഗിരിയിലിനെതിരെയാണ് മുഖ്യമന്ത്രിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നൽകിതെന്ന് മുഹമ്മദ് ദിലീഫ് ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് വര്‍ഷം കഠിനാധ്വാനം ചെയ്താണ് ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയ്. ഇത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മുമ്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പതിപ്പ് ദുബൈയിലെ ഉന്നത വ്യക്തികൾക്ക് കൈമാറാമെന്ന് പറഞ്ഞ് 10 മാസം മുമ്പാണ് ജംഷീർ തന്നെ സമീപിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്‍റെ സുഹൃത്തും സഹായിയാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ദിലീഫ് പറഞ്ഞു.
തുടർന്ന് 500 കിലോഗ്രാം ഭാരമുള്ള ഖുര്‍ആന്‍ പ്രതി തന്നെ തെറ്റിദ്ധരിപ്പിച്ച് ജംഷീര്‍ കൊണ്ടുപോകുകയായിരുന്നു. അത് പിന്നീട് താനറിയാതെ 24 ലക്ഷം രൂപക്ക് മറ്റൊരാൾക്ക് വിറ്റ് പണവുമായി ജംഷീര്‍ നാട്ടിലേക്ക് കടന്നുകളഞ്ഞു. ബുര്‍ജ് ഖലീഫയില്‍ താമസിക്കുന്ന മലയാളി വ്യവസായിക്ക് വിറ്റതായാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ, താൻ ഇത് വിൽക്കാൻ തയാറല്ല.
ഖുർആൻ കാലിഗ്രഫി തിരികെ ലഭിക്കുന്നതിനും ജംഷീറിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ദുബൈ പൊലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

