വിസ തട്ടിപ്പിൽ നഷ്ടപരിഹാരം; വിധി സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ
text_fieldsദുബൈ: കാനഡ വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ച കൺസൾട്ടിങ് ഏജൻസിക്ക് നഷ്ടപരിഹാരം വിധിച്ച ഉത്തരവിനെ പ്രവാസി ലീഗൽ സെൽ ദുബൈ ഘടകം സ്വാഗതം ചെയ്തു.
ഇത്തരം വിധികൾ തട്ടിപ്പിനിരയായ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്നും, വിസ തട്ടിപ്പ് സംഘങ്ങൾക്ക് താക്കീതാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പി.എൽ.സി ദുബൈ ചാപ്റ്റർ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ, അഡ്വ. സോണിയ സണ്ണി, പി.എൽ.സി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, വനിത വിഭാഗം ഇന്റർനാഷനൽ കോഓഡിനേറ്റർ ഹാജറാബി വലിയകത്ത്, ഓൾ കേരള പ്രവാസി അസോസിയേഷൻ പ്രതിനിധി അൽ നിഷാജ്, പി.എൽ.സി ഗ്ലോബൽ പ്രതിനിധി സുധീർ തിരുനിലത്ത്, ഇന്റർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
കാനഡ പെർമനന്റ് റസിഡന്റ് വിസ വാഗ്ദാനം നൽകി കബളിപ്പിച്ച ഇമിഗ്രേഷൻ കൺസൾട്ടിങ് ഏജൻസിക്കെതിരെ വിദ്യാർഥിനി കൊച്ചി പള്ളുരുത്തി സ്വദേശിനി ആൻസി കെ. അലക്സാണ്ടറാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചത്. തുടർന്ന് കേസ് പരിഗണിച്ച കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു (പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രസിഡന്റ്), മെംബർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വിദ്യാർഥിനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.