നവംബറിൽ വീണ്ടുമെത്തുന്നു, സാഹസിക ഹൈക്കിങ്
text_fieldsറാസല്‍ഖൈമ: ത്രസിപ്പിക്കുന്ന സാഹസിക യാത്ര വാഗ്ദാനം ചെയ്ത് രണ്ടാമത് ലോങ് ഹൈക്കിങ് അഡ്വഞ്ചര്‍ ഹൈലാന്‍ഡര്‍ റാസല്‍ഖൈമയില്‍ നവംബറില്‍ നടക്കും. യു.എ.ഇയിലെ ഉയരം കൂടിയ മലനിരയെ ദീര്‍ഘദൂര നടത്തത്തിലൂടെ കീഴടക്കാനാണ് അരങ്ങൊരുങ്ങുന്നത്. അറേബ്യന്‍ ഗള്‍ഫില്‍ പ്രകൃതി കനിഞ്ഞരുളിയ അത്ഭുതകരമായ കാഴ്ച്ചകളിലൊന്നാണ് ഹജ്ജര് മലനിരകള്‍. തദ്ദേശീയരും വിദേശീയരുമായ സാഹസിക സഞ്ചാരികള്‍ക്ക് എന്നും പ്രിയങ്കരമാണ് ദൈര്‍ഘ്യമേറിയ ഹജ്ജാര്‍ മലനിരയിലെ യാനസ്, ജെയ്സ്, ഗലീല തുടങ്ങിയ മലകള്‍.
പാറകള്‍ വെട്ടിമാറ്റി വളഞ്ഞുപുളഞ്ഞുള്ള പാതയിലൂടെ വാഹന യാത്ര സാധ്യമായതോടെ ജബല്‍ ജെയ്സ് സാധാരണക്കാരുടെയും ഇഷ്ടകേന്ദ്രമായി മാറുകയായിരുന്നു. ജബല്‍ ജെയ്സിന്റെ ഉയരം ലക്ഷ്യമാക്കിയാണ് പര്‍വതങ്ങളുടെ രഹസ്യങ്ങള്‍ അടുത്തറിയാന്‍ കൂടി അവസരമൊരുക്കുന്ന ഹൈലാന്‍ഡര്‍ നവംബര്‍ 18 മുതല്‍ 20 വരെ മൂന്ന് ദിവസങ്ങളില്‍ നടക്കുന്നത്.
ഹൈലാന്‍ഡര്‍ 55, ഹൈലാന്‍ഡര്‍ 30 എന്നിങ്ങനെ 50ഉം 30ഉം കിലോ മീറ്ററുകള്‍ താണ്ടുന്ന സാഹസിക യാത്ര രണ്ട് റൂട്ടുകളിലായാണ് നടക്കുക. 50 കിലോ മീറ്റര്‍ നവംബര്‍ 18-20 തീയതികളില്‍ മൂന്ന് ദിവസങ്ങളിലായും 19-20 തീയതികളില്‍ രണ്ട് ദിവസങ്ങളിലായാണ് 30 കിലോ മീറ്റര്‍ യാത്രയും ക്രമീകരിച്ചിരിക്കുന്നത്. കുതിച്ചുയരുന്ന പാറകള്‍, പരുക്കന്‍ മലയിടുക്കുകള്‍, വളഞ്ഞുപുളഞ്ഞുള്ള പാതകള്‍ തുടങ്ങിയവ ഭൂപ്രകൃതിയുടെ പ്രകൃതിദത്തമായ അത്ഭുതങ്ങള്‍ ആസ്വദിക്കാനുള്ള അവസരം പ്രധാനം ചെയ്യുന്നതാകും ഈ കാല്‍നട മലയകയറ്റം. സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മെഡിക്കല്‍ എയ്ഡ് സ്റ്റേഷനുകളും ഒട്ടേറെ ഹൈലാന്‍ഡര്‍ ചെക്ക് പോസ്റ്റുകളും ഒരുക്കും. സുസ്ഥിര വിനോദ മേഖലയാകാനുള്ള റാസല്‍ഖൈമയുടെ കാഴ്ച്ചപ്പാടിനനുസൃതമായി 'സീറോ വേസ്റ്റ്' തത്വം മുറുകെപിടിക്കും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന പരിസ്ഥിതി ബോധവത്കരണ ക്ലാസുകള്‍ അവതരിപ്പിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. ഹൈക്കിങ് അഡ്വഞ്ചര്‍ ഹൈലാന്‍ഡറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് highlanderadventure.com/rasalkhaimah/. വെബ്സൈറ്റ് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിച്ച് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാം. 1,300ദിര്‍ഹമാണ് ഫീസ്.
സ്റ്റാര്‍ട്ടിങ് പോയന്റിലേക്കുള്ള വാഹന സൗകര്യം, മൂന്ന് നേരത്തെ ഭക്ഷണം, ഫിനിഷിങ് പോയന്റിലേക്ക് ബാഗ് എത്തിക്കല്‍, മൗണ്ടന്‍ റെസ്ക്യൂ തുടങ്ങിയ സേവനങ്ങള്‍ ഫീസില്‍ ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.