ഷംസുക്ക മാവ് വളർത്തി, നാണുവേട്ടൻ ബ്ലേഡ് വിഴുങ്ങി; കണ്ണുതള്ളി കാണികൾ
text_fieldsഷാർജ: കേരളക്കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന കമോൺ കേരളയിലെ പള്ളിമുറ്റത്ത് ഡമരു അടിച്ചും മകുടി ഉൗതിയും ആൾക്കൂട്ടത്തെ ക്ഷണിച്ച മുഖം കണ്ട് സന്ദർശകർ ഞെട്ടി. ചെറുപ്പകാലത്ത് ചെർപ്പുളശ്ശേരിയിലും പെരുമ്പാവുരും റോഡരികത്ത് കിടിലൻ മാജിക്കുകൾ അവതരിപ്പിച്ച് അമ്പരപ്പിച്ച ചെർപ്പുളശ്ശേരി ഷംസുക്ക, തൊട്ടു പിന്നാലെ കുറ്റ്യാടി നാണുവേട്ടനും. ഇന്ദ്രജാലം കൊണ്ട് സന്ദർശകരെ അദ്ഭുതപ്പെടുത്തി ഇരുവരും വെള്ളിയാഴ്ചയിലെ വെള്ളിനക്ഷത്രങ്ങളായി.
ഇന്ത്യൻ ഗ്രീൻ ട്രീ മാജിക്ക് കാണിച്ച് ഷംസുക്ക കാണികളുടെ മനം കവർന്നപ്പോൾ പ്രഫ. വാഴക്കുന്നം നമ്പുതിരിയുടെ ശിഷ്യനായ നാണുവേട്ടൻ ഇന്ത്യൻ േബ്ലഡ് മാജിക്കുമായെത്തിയാണ് വിസ്മയം പകർന്നത്. നൂറ്റാണ്ടുകളായി ഇന്ത്യൻ മാജിക്കിെൻറ വിസ്മയമായ പന്തും ചെപ്പും രാജമുറ ശൈലിയിൽ നാണുവേട്ടൻ അവതരിപ്പിച്ചു. ഈ മാജിക് കക്കാലി മുറയിലും അവതരിപ്പിക്കാറുണ്ടെന്ന് നാണുവേട്ടൻ പറഞ്ഞു. ‘ഇന്ത വടിയെടുക്കണം പന്തേൽ തട്ടണം ജഗജഗ’ എന്ന ഈരടിയുടെ താളത്തിലായിരുന്നു അവതരണം.
കൈയിലുള്ള കുട്ടയും തുണിയുമെല്ലാം കാണികളുടെ മുന്നിൽ വെളിവാക്കിയാണ് ഷംസുക്ക ലോകത്തെ തന്നെ ഞെട്ടിച്ച ഇന്ത്യൻ ഗ്രീൻ ട്രീ മാജിക്ക് നടത്തിയത്. മകുടിയുടെ താളത്തിൽ മാങ്ങയണ്ടി കുഴിച്ചിട്ട് തൈ മുളക്കുന്നതും പിന്നിട് അത് ഡമരുവിെൻറ താളത്തിനൊത്ത് കായ്ച്ച് മാവായി മാറുന്നതും ശ്വാസം അടക്കി പിടിച്ചാണ് കാണികൾ വീക്ഷിച്ചത്. മാന്ത്രിക പ്രകടനം കണ്ട് കണ്ണ് തള്ളി പോയവർക്ക് മാവിൽ നിന്ന് മാങ്ങ പൊട്ടിച്ചെടുത്ത് മലപ്പുറം കത്തി കൊണ്ട് മുറിച്ച് കൊടുക്കാനും ഷംസുക്ക മറന്നില്ല. നേരത്തെ ശൂന്യതയിൽ നിന്ന് പാമ്പിനെ എടുത്തും കല്ല് പൊന്നാക്കി മാറ്റിയും ഷംസുക്ക തകർത്താടിയിരുന്നു.
അഞ്ച് േബ്ലഡുകൾ ഒെന്നാന്നായി വിഴുങ്ങിയാണ് നാണുവേട്ടൻ കാണികളെ ഞെട്ടിച്ചത്. അഞ്ച് േബ്ലഡുകളും നൂലിൽ കോർത്ത മാല പോലെയാക്കി പുറത്തെടുത്ത ശേഷം അവ വീണ്ടും വിഴുങ്ങി ഒരു നീണ്ട േബ്ലഡ് മാല തന്നെ ഇദ്ദേഹം പുറത്തെടുത്തു. ശ്വാസം അടക്കിപ്പിടിച്ച് പ്രകടനം കാണുന്നവരോട് ഇതൊരിക്കലും അനുകരിക്കരുതെന്ന ഉപദേശവും അദ്ദേഹം നൽകി. നൂറുകണക്കിന് പേരാണ് തെരുവ് മാന്ത്രികരുടെ പ്രകടനം കാണാൻ തടിച്ച് കൂടിയത്. ചെറുപ്പകാലത്ത് തിരക്കേറിയ ബസാറുകളിൽ ഷംസുക്കയുടെ പ്രകടനം കണ്ടിട്ടുള്ളവർ മക്കളുമായെത്തി പരിചയം പുതുക്കാനും സെൽഫിയെടുക്കാനും തിരക്കു കൂട്ടി. മക്കളായ മുസ്തഫയും ത്വാഹിറും വാപ്പയുടെ കൂടെ പരിപാടി അവതരിപ്പിക്കാനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.