മനസ്സ് വായിച്ച് ആദി, മൂക്കത്ത് വിരല്‍വെച്ച് സദസ്
text_fieldsഷാര്‍ജ: മനസ്സിെൻറ ഉള്ളറകളില്‍ സൂക്ഷിച്ച രഹസ്യങ്ങളെ പുറത്തെടുത്ത് ആദി ആദർശ് കമോണ്‍ കേരളയിലെത്തിയ ആയിരങ്ങളെ വിസ്മയത്തിെൻറ കൊടുമുടി കയറ്റി. കടലാസിൽ എഴുതി സൂക്ഷിച്ച് വെച്ച കാര്യങ്ങള്‍ ഒരു നിശ്വാസത്തിനിടയില്‍ വ്യക്തമായി പറയുമ്പോള്‍ സദസ്സ് കരഘോഷം ഉയര്‍ത്താന്‍ പോലും മറന്ന് മൂക്കത്ത് വിരലും വെച്ചിരുന്നു. വേദിയിലേക്ക് ഒരു യുവതിയെ ആദി ക്ഷണിക്കുന്നു. പരിപാടി വീക്ഷിക്കാന്‍ വന്ന ആളാണെന്ന് തീര്‍ത്തും വ്യക്തമാക്കുന്നു. മരണപ്പെട്ട് പോയ, ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ കുറിച്ചോര്‍ക്കാന്‍ പറയുന്നു. രണ്ട് സ്ലേറ്റുകള് റബറിട്ട് ബന്ധിച്ച് യുവതിയെ ഏല്‍പ്പിക്കുന്നു. ചോദ്യങ്ങള്‍ക്കിടയില്‍ ഇഷ്ടപ്പെട്ട പൂക്കളെ കുറിച്ചും ചോദിക്കുന്നു. വൈകാതെ ആദി യുവതിയോട് ചോദിക്കുന്നു. അമ്മൂമ്മയായിരുന്ന അന്നമ്മയെയാണോ ഓര്‍ത്തത്. യുവതിയുടെ കണ്ണ് തള്ളുന്നു. സ്ലേറ്റ് തുറക്കാന്‍ പറയുന്നു.
അവിടെയും അന്നമ്മ എന്നെഴുതിയിരിക്കുന്നു. പോകുന്നതിനിടയില്‍ ഇഷ്ടപ്പെട്ട പൂവ് മുല്ലപ്പൂവാണല്ലേ എന്ന് ചോദിച്ചപ്പോള്‍ യുവതി ഞെട്ടുന്നു. അത് കൊണ്ടും തീര്‍ന്നില്ല. കൈയൊന്ന് മണത്ത് നോക്കാനായി പിന്നെ നിർദേശം. കൈയില്‍ മുല്ലപ്പൂവിെൻറ മണമാണെന്ന് പറഞ്ഞ യുവതിയുടെ കമൻറ്- ‘സാറ് പുലിയല്ല പുപ്പുലിയാണ്’ എന്ന്. വേദിയിലെത്തിയ ഭാര്യഭര്ത്താക്കന്മാരെ സ്പര്ശനത്തിെൻറ മാസ്മരിക പ്രകടനത്തോടെയാണ് ആദി ഞെട്ടിച്ച് കളഞ്ഞത്. ഭര്‍ത്താവിനെ സ്പര്‍ശിക്കുമ്പോള്‍ അത് ഭാര്യക്കും ഭാര്യയെ സ്പര്‍ശിക്കുമ്പോള്‍ അത് ഭര്‍ത്താവിനും അനുഭവപ്പെടുത്തുന്ന, മനസ്സ് വായിക്കുന്ന മെൻറലിസം ആയിരങ്ങള്‍ കൈയടിച്ച് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.