ചെങ്കോട്ടയിൽനിന്ന് കേരളംവഴി രാജസ്ഥാനിലേക്ക് നയിച്ച് കമോൺ കേരള
text_fieldsഷാര്‍ജ: കമോണ്‍ കേരളയുടെ അകത്തളങ്ങളില്‍ തുയിലുണര്ന്നിരിക്കുന്നത് തനത് കേരളീയ കാഴ്ച്ചകളാണ്. പഴയകാല പ്രതാപത്തോടെ മൂന്ന് നിലകളുമായി നില്ക്കുന്ന ഓടിട്ട വീട്. കൊ യ്ത്ത് കഴിഞ്ഞെത്തിച്ച കറ്റകള്‍ മെതിച്ച് മുറ്റത്ത് കൂട്ടിയിട്ടിട്ടുണ്ട്. മുറ്റത്ത് വരിക്കപ്ലാവ്. നെല്ലളക്കുവാനുള്ള പറയും രാത്രിയില്‍ കത്തിക്കുവാനുള്ള റാന്തലും പാടത്ത് വെള്ളം തേവാന്‍ ഉപയോഗിക്കുന്ന ചക്രവും, വട്ടിയും മുറവും അരിവാളും കൈകോട്ടും മുറ്റത്ത് തന്നെയുണ്ട്. പിന്നെ കാരണവരുടെ ചാരുകസേര. ഓട്ടുകോളാമ്പി, മുള് വേലി കെട്ടിതിരിച്ച വാഴത്തോട്ടത്തില്‍ മൂക്കാന്‍ തുടങ്ങുന്ന ചെങ്കദളി കുലകള്‍. വാഴത്തോട്ടത്തിനടുത്ത് പലതരം പച്ചക്കറികൾ. പഴുത്ത് തുടുത്ത് നില്ക്കുന്ന മുന്തിരി തോട്ടത്തില്‍ നിന്ന് കൊതിപ്പിക്കുന്ന മണം. കാഴ്ച്ചകള്‍ കണ്ട് ക്ഷീണിച്ചാല്‍ ഇരിക്കുവാനുള്ള ഇരിപ്പിടത്തിന് സമീപത്ത് ഗ്രാമഫോണ്‍. മുള്ളുവേലിയില്‍ മുണ്ട് കോറാതെ, മുന്തിരിതോപ്പിനുള്ളിലൂടെ നടന്ന്, പാടവരമ്പ് മുറിച്ച് കടന്നാല്‍ ശംഖുമുഖം കടപ്പുറത്ത് എത്താം. തീരംനിരയെ തോണികള്‍. വലകള്‍ തെങ്ങിെൻറ കുറ്റികളില്‍ ഉണക്കാനിട്ടിരിക്കുന്നു.
തൊപ്പിക്കുടകള്‍ തോണിയില്‍ തന്നെ ഊരിവെച്ചിരിക്കുന്നു. ലൈറ്റ് ഹൗസില്‍ നിന്ന് ഇടക്കിടക്ക് വെളിച്ചം ഇറങ്ങിവരുന്നുണ്ട്. തീരത്തെ പള്ളി തെങ്ങോലകള്‍ക്കിടയില്‍ നിന്ന് വ്യക്തമായി കാണാം. തെങ്ങിന് തോപ്പില്‍ ഇടതൂര്‍ന്ന അടിക്കാടുകള്‍. കരയില്‍ ഒരു സര്‍ക്കസ് വന്നിട്ടുണ്ട്. അലങ്കാര വസ്ത്രങ്ങളുമായി അഭ്യാസം കാണിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ആനയെ പുറത്ത് നിന്നാല്‍ കാണാം. കണികൊന്ന പൂത്ത ചില്ലയില്‍ ഹോപ്പി എന്ന തത്ത ഇരിക്കുന്നുണ്ട്. തൊണ്ട് തല്ലി കയര്‍ പിരിക്കുവാനായി തയ്യാറാക്കി വെച്ചിരിക്കുന്നു. വില്‍പ്പനക്ക് തയ്യാറാക്കിയ ചൂടി കയര്‍. മുള്ള് വേലിയിലെ ഇടുങ്ങിയ കവാടം നീക്കിയാല്‍ പ്രളയകാല കേരളം മുന്നിലെത്തും. പ്രളയത്തില്‍ നിന്ന് നവകേരളത്തിലേക്കുള്ള വഴി എങ്ങനെയാണ് തീര്‍ത്തതെന്ന് ആകാഴ്ച്ചകള് പറഞ്ഞ് തരും. അവിടെ നിന്ന് ഒരുഫര്ലോങ് ഇടവഴിയിലൂടെ നടന്നാല്‍ ചെങ്കോട്ടയിലെത്തും. ഒരുഹിംസക്കും തന്നെ തോല്പ്പിക്കുവാനാവുകയില്ല എന്ന് പറഞ്ഞ് ഗാന്ധിജി മുന്നില്‍ വന്ന് നില്ക്കുന്നതായി തോന്നും. തൊട്ടടുത്ത് തന്നെയുണ്ട് ദുബൈ മ്യൂസിയം. അറബ് സാമൂഹിക വ്യവസ്ഥയുടെ അലങ്കാരത്തിലാണ് അത് തീര്‍ത്തിട്ടുള്ളത്. ഇവിടെ നിന്ന് കച്ചവട തെരുവിലൂടെ നടന്ന് കുടുംബശ്രീയുടെ അടുക്കളയും പിന്നിട്ടാല്‍ രാജസ്ഥാനില്‍ എത്താം.
വഴിനീളെ തിന്നാനും കുടിക്കുവാനും ലഭിക്കുന്ന നിരവധി കടകളുണ്ട്. നഗരം കീഴടക്കാത്ത രാജസ്ഥാന് ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നത് മനോഹരമായ കളിമണ്‍ കമാനങ്ങളാണ്. വൈദ്യുതി എത്താത്ത മണ്‍വീടുകള്‍. ക്ഷീര-കാര്‍ഷിക മേഖലയാല്‍ സമ്പന്നമാണ് ഗ്രാമം. കലപ്പയും കാളവണ്ടിയും വൈക്കോലും എങ്ങും കാണാം. ആടുകളെ മേച്ച് നടക്കുന്ന ഇടയന്മാര്. മരുഭൂമിയില്‍ ചൂളംകുത്തുന്ന കാറ്റ്. വൈക്കോല്‍ കൊണ്ട് മേഞ്ഞ വീടുകള്‍. വീടിെൻറ മുറ്റത്ത് അലക്കിയ വസ്ത്രങ്ങള്‍ അയലുകളില്‍ ഉണക്കാനിട്ടിരിക്കുന്നു. എരിക്കും ആര്യവേപ്പും വീടുകളുടെ പരിസരത്ത് കാണാം. മരക്കുറ്റികളില്‍ മുറങ്ങളും വട്ടികളും ഉണങ്ങാന്‍ വെച്ചിരിക്കുന്നു. തിരികാത്തിരിക്കുന്ന ചിരാതുകള്‍. കൈവണ്ടികളും കാളവണ്ടികളുമാണ് ഗ്രാമീണരുടെ പ്രധാന വാഹനം. പ്രശസ്തന സിനിമ ആര്‍ട്ട് ഡയറക്ടര്‍ ബാവയാണ് ഷാർജ അല്‍താവൂനിലെ എക്സ്പോസെന്ററിൽ ഇത്തരം കാഴ്ച്ചകള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.