സൗഹൃദത്തിെൻറ ക്രിസ്മസ് കൃപ ഒരുക്കി തൊഴിലാളികള്‍
text_fieldsഅജ്മാന്‍: ക്രിസ്മസ് വേളയിൽ ചാലക്കുടി ടൗണിലും മറ്റും കമനീയമായ കാഴ്ചകൾ ഒരുക്കുന്നത് പതിവാണ്. നാട്ടിലെ ക്രിസ്മസ് ആഘോഷത്തിെൻറ അതേ തിളക്കം പ്രവാസഭൂമിയിലും ഉറപ്പാക്കുകയാണ് ഒരു സംഘം യുവ തൊഴിലാളികൾ. ഷാര്‍ജ ഹമരിയ ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്ന എക്സ്റ്റെരന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് തങ്ങളുടെ അജ്മാനിലെ താമസ സ്ഥലത്ത് വ്യത്യസ്തമായ ക്രിസ്മസ് കൃപ ഒരുക്കിയത്. നാളെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാൻ അമ്പലം,ചർച്ച്,പള്ളി,പിരിമിഡ്,വലിയകോട്ട,യന്ത്ര ഊഞ്ഞാല്‍, സ്റ്റേഡിയം, മഞ്ഞുമല തുടങ്ങിയ നിരവധി രൂപങ്ങളാണ് ഈ തൊഴിലാളികള്‍ ഒരുക്കിയിരിക്കുന്നത്.
ജോലി കഴിഞ്ഞ് രാത്രി എട്ടു മുതലുള്ള ചുരുങ്ങിയ സമയം കണ്ടെത്തിയാണ് ഈ മനോഹര കലാ സൃഷ്ടി തയ്യാറാക്കിയത്. രണ്ടു മാസത്തിലേയുള്ള അധ്വാനത്തിെൻറ കൂടി ഫലമാണിത്. മുന്നൂറിലേറെ വരുന്ന കമ്പനി തൊഴിലാളികള്‍ നാളെ ക്യാമ്പില്‍ നടക്കുന്ന കരോളില്‍ പങ്കെടുക്കും. തൊഴിലാളികള്‍ പരസ്പരം സഹകരിച്ചാണ് ഈ കരവിരുതിനുള്ള സാമ്പത്തിക ചെലവുകള്‍ കണ്ടെത്തിയത്. ചില സാധനങ്ങള്‍ നാട്ടില്‍ നിന്ന് എത്തിക്കേണ്ടിയും വന്നു. ക്യാമ്പ് ബോസ് കുമരകം സ്വദേശി ജോര്‍ജ് കുരുവിളയുടെ പിന്തുണയും ഏറെ മുതല്‍കൂട്ടായെന്നു ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചാലക്കുടി സ്വദേശി സിന്‍സന്‍ ജോസ് പറയുന്നു. തെര്‍മോകോളാണ് മുഖ്യമായും നിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്.
അജ്മാനിലെ ചൈന മാളിന് സമീപത്തെ ക്യാമ്പില്‍ താമസിക്കുന്ന എഴുപതോളം തൊഴിലാളികളില്‍ മുഴുവന്‍ പേരും ഈ കൂട്ടായ്മയില്‍ പങ്കാളികളായി. സജിത്ത് ശശി, സണ്ണി ജോസഫ്, ജീമോന്‍ വര്‍ഗീസ്, ആൻട്രൂസ്,സാര്‍ജന്‍ ബേബി, ജെയേഷ് തുടങ്ങിയവരാണ് ഉത്സാഹക്കാരായത്. ക്രിസ്മസ് തലേന്ന് രാത്രി ഏഴിന് തുടങ്ങുന്ന കരോള്‍ ആഘോഷം രാത്രി പതിനൊന്നു വരെ നീണ്ടു നില്‍ക്കും. പുതുവത്സര ദിനത്തിനു തലേ ദിവസവും മറ്റൊരു ആഘോഷവും കൂടി ഒരുക്കുന്നുണ്ട് ഇവര്‍. കഴിഞ്ഞ ഓണാഘോഷത്തിനും ഈ തൊഴിലാളികള്‍ വ്യത്യസ്തയാര്‍ന്ന ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നു.