മണ്ണിനെ സ്നേഹിച്ചവരുടെ പ്രാർഥന സഫലം; ചെറുപുഞ്ചിരിയോടെ ചെറുവയൽ രാമേട്ടൻ ജീവിതത്തിലേക്ക്
text_fieldsദുബൈ: ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവരോട് ആകാശത്തിലുള്ളവൻ കരുണ ചെയ്യുമെന്ന വേദവാക്യം ഒരുവട്ടം കൂടി പുലർന്നു. നാട്ടിലും മറുനാട്ടിലുമുള്ള ആയിരങ്ങളുടെ പ്രാർഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയിൽ ദുബൈ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളമണ്ണിെൻറ പ്രിയപ്പെട്ട ചെറുവയൽ രാമൻ സുഖം പ്രാപിച്ചു വരുന്നു.
അദ്ദേഹത്തിെൻറ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളും സുഹൃത്തുക്കളും നൽകുന്ന വിവരം. യു.എ.ഇയിലെ ജൈവകൃഷി^പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മയായ വയലുംവീടും സംഗമത്തിൽ സംബന്ധിക്കാനെത്തിയ രാമേട്ടനെ വ്യാഴാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ശേഷവും സങ്കീർണത തുടർന്നതിനാൽ ക്രിറ്റിക്കൽ കെയർ യൂനിറ്റിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റി.
അച്ഛെൻറ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് നാട്ടിൽ നിന്ന് എത്തിയ മകൻ രാജേഷ് കണ്ടത് പ്രിയപ്പെട്ടവരുടെ സ്നേഹവലയത്തിൽ ചെറുപുഞ്ചിരിയുമായി കാത്തിരിക്കുന്ന ചെറുവയൽ രാമേട്ടനെ. സ്വന്തം കുടുംബവീട്ടിൽ എത്തിപ്പെട്ട അതേ പ്രതീതിയാണ് അച്ഛനെ സ്നേഹിക്കുന്ന പ്രവാസികൾ സമ്മാനിച്ചതെന്ന് രാജേഷ് ‘ഗൾഫ്മാധ്യമ’ത്തോടു പറഞ്ഞു.
പാസ്പോർട്ട് പോലുമില്ലാത്ത രാജേഷിെൻറ യാത്രക്കായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറും എം.എൽ.എ ഒ.ആർ. കേളുവും പ്രത്യേക താൽപര്യമെടുത്ത് അടിയന്തിരമായി പാസ്പോർട്ട് ലഭ്യമാക്കുകയായിരുന്നു.രാമേട്ടെൻറ കൃഷിതാൽപര്യങ്ങൾക്കും പരിസ്ഥിതി പ്രവർത്തനങ്ങൾക്കും എന്നും കൂട്ടായി നിൽക്കുന്ന ഭാര്യ ഗീതയും മക്കളായ രമേശൻ, രമണി,രാജേഷ്,രജിത എന്നിവരും യു.എ.ഇയിലേക്കുള്ള യാത്രക്കും തടസ്സം പറഞ്ഞില്ല.
മരുമക്കളായ തങ്കമണിയും രജിതയും എല്ലാ പിന്തുണയും നൽകി. ജൈവ കൃഷിയിൽ ഏറെ താൽപര്യം പുലർത്തുന്ന യു.എ.ഇയിലെ മലയാളികളാണ് യാത്രക്ക് സൗകര്യങ്ങളും ആതിഥ്യവും ഒരുക്കിയിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരവും ഇവർ നാട്ടിൽ അറിയിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകരും സുഹൃത്തുക്കളും കൂട്ടിരുന്ന് കാര്യങ്ങൾ നിർവഹിച്ചു വന്നിരുന്നുവെങ്കിലും വാട്ട്സ്ആപ്പും ചില പ്രാദേശിക മാധ്യമങ്ങളും വഴി ലഭിച്ച വിവരങ്ങൾ ആശങ്കയു
ണ്ടാക്കി.
ഇക്കാര്യം പങ്കുവെച്ചതോടെ രാമേട്ടെൻറ സുഹൃത്തുക്കളായ അബ്ദുൽ സലാം, ബഷീർ തിക്കോടി തുടങ്ങിയവർ മുൻകൈയെടുത്ത് രാജേഷിനെ അച്ഛെൻറ അരികിലെത്തിക്കുകയായിരുന്നു. ഭൂമിയുടെ ഗന്ധമുള്ള മനുഷ്യർ കുറഞ്ഞു വരുന്ന കാലത്ത് രാമേട്ടനെപ്പോലുള്ള ജൈവ മനുഷ്യരെ പരിപാലിക്കുന്നത് ഒാരോ മനുഷ്യസ്നേഹിയുടെയും കടമയാണെന്നും സന്തോഷപൂർവം നിർവഹിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും രാമേട്ടെൻറ സുഹൃത്തായ എഴുത്തുകാരൻ ബഷീർ തിക്കോടി പറഞ്ഞു. ആശുപത്രിയിൽ രോഗികൾക്ക് പതിവായി വിളമ്പുന്ന ബ്രഡും ചീസുമെല്ലാം കഴിക്കാൻ രാമേട്ടന് ബുദ്ധിമുട്ടാവുന്നുവെന്ന് കണ്ട് വയലുംവീടും കൂട്ടായ്മയിലെ മുതിർന്ന അംഗം വാസന്തിയും ഭർത്താവും വീട്ടിൽ നിന്ന് കഞ്ഞിയും ചുട്ടപപ്പടവും എത്തിച്ച് കഴിപ്പിച്ചാണ് ദിവസവും മടങ്ങുന്നത്. ഇത്തരത്തിൽ സ്നേഹിക്കപ്പെടാൻ ഏറ്റവും അർഹനായ മനുഷ്യനാണ് രാമേട്ടൻ^ബഷീർ തിക്കോടി കൂട്ടിച്ചേർക്കുന്നു.
അച്ഛനോടൊപ്പം കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രാജേഷ് കൃഷി ഇല്ലാത്ത സമയങ്ങളിൽ ഒാേട്ടാഡ്രൈവറാണ്. നല്ല ഒരു ആശുപത്രി പോലും ഇല്ലാത്ത വയനാട്ടിൽ നിന്ന് ഇൗ രോഗവേളയിൽ അച്ഛൻ ദുബൈയിലെ നല്ലവരായ സുഹൃത്തുക്കൾക്കരികിലെത്തിയത് അത്ഭുതവും അനുഗ്രഹവുമായി എന്ന് മകൻ പറയുന്നു. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ, ചികിത്സാ ചെലവ്, മരുന്നുകൾ എന്നീ ഇനത്തിൽ വലിയ ഒരു തുക ആശുപത്രിയിൽ അടക്കേണ്ടി വരും.
വിവരങ്ങൾക്ക്: 056 4067030, 050 4757600
(ആശുപത്രിയിൽ സന്ദർശകർ അധികമായി എത്തുന്നതിനോടും ആശുപത്രിയിൽ നിന്ന് ചിത്രം പകർത്തുന്നതിനോടും വിയോജിപ്പുണ്ട്. എന്നാൽ രാമേട്ടെൻറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപുലർത്തുന്നവർക്ക് ആശ്വാസം പകരുന്ന എന്ന സദുദ്ദേശത്തോടെ മാത്രം ഞങ്ങളീ ചിത്രം പ്രസിദ്ധീകരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.