ചേലക്കാട് മുഹമ്മദ് മുസ്‍ലിയാർ; ചേർത്ത് നിർത്തിയ ആത്മീയ പ്രഭ
text_fieldsസൈനുൽ ആബിദ് സഫാരി ചേലക്കാട് മുഹമ്മദ് മുസ്ലിയാർക്കൊപ്പം
ദുബൈ: അറിവിന്‍റെ ആഴം തിരിച്ചറിഞ്ഞ അത്ഭുതപ്രതിഭയായിരുന്നു വിടപറഞ്ഞ ചേലക്കാട് മുഹമ്മദ് മുസ്ലിയാരെന്ന് സഫാരി ഗ്രൂപ് യു.എ.ഇ മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ഒരു പിതാവിനെ പോലെ കൂടെനില്‍ക്കുകയും പ്രതിസന്ധികളില്‍ ദിശാബോധം നല്‍കുകയും ചെയ്ത അദ്ദേഹം എന്‍റെ ആത്മീയ നേതാവുകൂടിയാണ്. ജ്ഞാനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രവാചകാധ്യാപനങ്ങള്‍ അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തി.
ജീവിതത്തിലുടനീളം സൂക്ഷ്മതയും ഭയഭക്തിയും പുലര്‍ത്തിയ ഉസ്താദ് ആത്മീയത വെളിച്ചം തേടി തന്നെ സമീപിക്കുന്നവര്‍ക്കും അറിവിന്‍റെ നാമ്പുകള്‍ പകര്‍ന്നു നല്‍കി. പ്രാര്‍ഥനകള്‍ കൊണ്ടായിരുന്നു ഉസ്താദ് എന്‍റെ ജീവിതത്തെ കെട്ടിപ്പടുത്തത്. സംസാരിക്കുമ്പോഴെല്ലാം ആബിദ്ക്കാ എന്നു വിളിച്ച് അദ്ദേഹം ലാളിത്യത്തിന്‍റെ പ്രതീകമായി മാറി. ബിസിനസിനെ കുറിച്ചും കുടുംബത്ത കുറിച്ചും എപ്പോഴും ചോദിച്ചറിഞ്ഞു. ബിസിനസ് മേഖലയിലെയും സാമൂഹിക ചുറ്റുപാടുകളിലെയും പ്രയാസങ്ങള്‍ പലരില്‍നിന്നും കേട്ടറിഞ്ഞ് വീട്ടിലെത്തി പ്രാര്‍ഥിക്കും. അത്രമേല്‍ രൂഢമൂലമായിരുന്നു ആ ബന്ധം.
ഭൗതികതയോട് താല്‍പര്യമൊന്നുമില്ലാതെ, ആള്‍ക്കൂട്ടങ്ങളില്‍ നിന്നകന്ന് അദ്ദേഹം ജീവിച്ചു. പണ്ഡിതദൗത്യം കൃത്യമായി നിര്‍വഹിച്ചു. പതിനേഴ് വര്‍ഷത്തെ പഠന ജീവിതത്തിനൊടുവില്‍ ഉസ്താദ് നിരവധി വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനും അതിലുപരി ആത്മീയപാത വെട്ടിത്തെളിച്ച സൂക്ഷ്മതയും ഭയഭക്തിയും നിറഞ്ഞ മഹാപുരുഷനുമായി മാറി. പാപപങ്കിലമായ ആത്മാവിനെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ ആയിരങ്ങളാണ് ഉസ്താദിന്റെ സന്നിധിയിലേക്ക് ഒഴുകിയത്. വെളിച്ചം തേടിയെത്തിയവര്‍ക്കെല്ലാം ആത്മീയ പ്രകാശത്തിന്റെ ജാലകങ്ങള്‍ തുറന്നുകൊടുത്തു -സൈനുൽ ആബിദീൻ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

