ചാര്‍ട്ടേഡ് വിമാന നിരക്കിനെ ചൊല്ലി വാഗ്വാദം: സമ്മര്‍ദം അയഞ്ഞ ആശ്വാസത്തില്‍ അധികൃതര്‍
text_fieldsറാസല്‍ഖൈമ: ചാര്‍ട്ടേഡ് വിമാന നിരക്കിെൻറ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കും കൂട്ടായ്മകള്‍ക്കും ഇടയില്‍ വാദങ്ങളും പ്രതിവാദങ്ങളും സജീവം. വന്ദേ ഭാരത് മിഷെൻറ വിമാന നിരക്ക് അധികമെന്ന് അഭിപ്രായപ്പെട്ടവര്‍ പോലും ചാര്‍ട്ടേഡ് വിമാന നിരക്കിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളിലേക്ക് കടന്നതോടെ കേന്ദ്ര സര്‍ക്കാറിന് മേലുണ്ടായിരുന്ന സമ്മർദവും അയഞ്ഞു. പ്രവാസികളുടെ അത്താണിയെന്ന് അവകാശപ്പെടുന്നവര്‍ കൊള്ള ലാഭമെടുത്താണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്തിയതെന്ന ആരോപണമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. അതേസമയം, നാട്ടില്‍ ചികിത്സ ആവശ്യമുള്ളവരും പെട്ടെന്ന് നാട്ടിലെത്തേണ്ട ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരും നിസ്സഹായരായി നിന്ന സമയം ഈ ആരോപണം ഉയര്‍ത്തുന്നവര്‍ എവിടെയായിരുന്നുവെന്ന ചോദ്യം ഉന്നയിക്കുകയാണ് മറുവിഭാഗം. സമൂഹം മഹാമാരിക്കു മുന്നില്‍ പകച്ചു നിന്നപ്പോള്‍ ഭക്ഷണെമത്തിച്ചും ക്വാറൻറീന് സൗകര്യം ഒരുക്കിയും രാപ്പകല്‍ തങ്ങള്‍ ജനങ്ങള്‍ക്കിടയിലായിരുന്നു. നാടണയാന്‍ രജിസ്റ്റര്‍ ചെയ്ത് ഫലം കാണാതായവരുടെ നിലവിളികള്‍ക്ക് പരിഹാരവുമായാണ് സ്വന്തമായി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. ആ ഘട്ടത്തില്‍ വിമാന കമ്പനികളും ട്രാവല്‍സുകളും നിശ്ചയിച്ച നിരക്കും നിര്‍ദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് വിമാനങ്ങള്‍ പറത്തിയതെന്ന വിശദീകരണവും ആരോപണങ്ങള്ക്കിരയാകുന്നവര് നല്കുന്നു.
ആദ്യ ഘട്ടത്തില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ 1270-1400 ദിര്‍ഹം വരെ നല്‍കിയാണ് ആയിരങ്ങള്‍ നാടണഞ്ഞത്. ഇതിനുശേഷം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ചെറിയ നിരക്ക് ഈടാക്കിയത് വാര്‍ത്തയായിരുന്നു. ഒരേ റൂട്ടിലേക്ക് വിവിധ അസോസിയേഷനുകള്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കിയതും വിവാദമായിരുന്നു. വന്ദേ ഭാരത് മിഷന് പുറമെ നൂറുകണക്കിന് ചാര്‍ട്ടേഡ് വിമാനങ്ങളിലും ആയിരങ്ങള്‍ നാട്ടിലെത്തിക്കഴിഞ്ഞു. ചില സംഘടനകള്‍ വന്ദേ ഭാരത് മിഷന് നിരക്കില്‍ സര്‍വിസ് പ്രഖ്യാപിച്ചതും മറ്റു ചിലര്‍ 500 ദിർഹം നിശ്ചയിച്ച് രംഗത്തുവന്നതുമാണ് ചാര്‍ട്ടേഡ് വിമാന നിരക്കിനെ കുറിച്ച ചര്‍ച്ചകളെ പുതിയതലത്തില്‍ എത്തിച്ചത്. പ്രവാസികളുടെ കണ്ണീരൊപ്പുന്നത് യഥാര്‍ഥത്തില്‍ തങ്ങളാണെന്ന വാദവുമായി വ്യത്യസ്ത വിഭാഗങ്ങള്‍ രംഗത്തുവന്നതോടെ ചാര്‍ട്ടേഡ് വിമാന നിരക്ക് രാഷ്ട്രീയതലത്തിലേക്കും വികസിച്ച് കഴിഞ്ഞു. പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് കൂട്ടായ്മകളുടെയും പൊതു പ്രവര്‍ത്തകരുടെയും സുതാര്യമായ ഇടപെടലുകളാണ് വേണ്ടതെന്ന പക്ഷം ചേരാതെയുള്ള നിർദേശങ്ങള്‍ പങ്കുവെക്കുന്നവരുമുണ്ട്. അവകാശവാദങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കുമപ്പുറം കോവിഡ് കാലത്തിനുശേഷവും കരണീയമായ നിരക്കില്‍ പ്രവാസികള്‍ക്ക് വിമാനയാത്ര സാധ്യമാക്കണമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.