ജീവകാരുണ്യ പ്രവർത്തനം; കഴിഞ്ഞ വർഷം എം.ബി.ആർ.ജി.ഐ ചെലവിട്ടത് 230 കോടി
text_fieldsദുബൈ: രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംരംഭമായ എം.ബി.ആർ.ജി.ഐ (മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് 2025ൽ സന്നദ്ധപ്രവർത്തനങ്ങൾക്കായി ആഗോള തലത്തിൽ ചെലവിട്ടത് 230 കോടി ദിർഹം. ആഗോള തലത്തിൽ 122 രാജ്യങ്ങളിലായി പദ്ധതിയുടെ ഗുണഭോക്താക്കളായത് 16.5 കോടിയിലധികം പേർ.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന എം.ബി.ആർ.ജി.ഐയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെ വാർഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. എം.ബി.ആർ.ജി.ഐ കഴിഞ്ഞ വർഷം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. 2015ൽ സ്ഥാപിതമായ എം.ബി.ആർ.ജി.ഐ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളയായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആരംഭിച്ചതും പിന്തുണക്കുന്നതുമായ 30ലധികം മാനുഷിക, വികസന, സാമൂഹിക സംരംഭങ്ങളാണ് നടപ്പിലാക്കിവരുന്നത്.
വിവിധ ഭൂഖണ്ഡങ്ങളിൽ സഹായ, വികസന പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേഖലയിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിൽ ഒന്നായി എം.ബി.ആർ.ജി.ഐ വളർന്നു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ലോകമെമ്പാടും പിന്നാക്കാവസ്ഥ നേരിടുന്ന ജനസമൂഹങ്ങളെ പിന്തുണക്കുന്നതിലും സാമ്പത്തിക പ്രയാസങ്ങൾ, വിദ്യാഭ്യാസ പ്രവേശനം, ആരോഗ്യസംരക്ഷണ വ്യവസ്ഥകൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയുൾപ്പെടെ വിവിധ വെല്ലുവിളികളെ നേരിടുന്നതിലുമാണ് എം.ബി.ആർ.ജി.ഐയുടെ സംരംഭങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും യോഗത്തിൽ പങ്കെടുത്തു. 2024ൽ 118 രാജ്യങ്ങളിലായി 220 കോടി ദിർഹമാണ് എം.ബി.ആർ.ജി.ഐ ചെലവിട്ടത്.
ഏതാണ്ട് 14.9 കോടി പേർക്ക് ഇതിന്‍റെ ഗുണം ലഭിച്ചിരുന്നു. ആ വർഷം വൺ ബില്യൺ മീൽസ് എൻഡോവ്മെന്‍റ് ക്യാമ്പയിനിന്‍റെ ഭാഗമായി 8,00 ദശലക്ഷം ദിർഹം ചെലവിട്ട് എമിറേറ്റിലെ ഏറ്റവും വലിയ എൻഡോവ്മെന്‍റ് ടവറിന്‍റെ നിർമാണവും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

