യു.എ.ഇയിൽ ജുമുഅ സമയത്തിൽ മാറ്റം
text_fieldsഅബൂദബി: രാജ്യത്ത് വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് ഔഖാഫ് (ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സകാത്ത്). അടുത്ത വർഷം ജനുവരി രണ്ടുമുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരം.
നിലവിൽ ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിൽ ജുമുഅ നമസ്കാര സമയം ഉച്ചക്ക് 1.15നാണ്. പുതിയ സമയക്രമം അനുസരിച്ച് നമസ്കാരം 30 മിനിറ്റ് നേരത്തെയാകും. ഇതനുസരിച്ച് തയാറെടുപ്പുകൾ നടത്തണമെന്ന് ജനങ്ങളോടും പള്ളി ഇമാമുമാരോടും അതോറിറ്റി അഭ്യർഥിച്ചു.2022ൽ സർക്കാർ പ്രവൃത്തി സമയങ്ങളിൽ വരുത്തിയ മാറ്റം അനുസരിച്ചാണ് ഔഖാഫ് വെള്ളിയാഴ്ചകളിലെ പ്രാർഥന സമയം ഉച്ചക്ക് 1.15 ആയി ക്രമീകരിച്ചത്.
എന്നാൽ, പിന്നീട് പൊതു, സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധികൾ വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റി. എങ്കിലും ജുമുഅ നമസ്കാര സമയത്തിൽ മാറ്റം വരുത്തിയിരുന്നില്ല. തുടർന്ന് ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് ജുമുഅ പ്രാർഥന നിർവഹിക്കാനായി വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച പ്രാർഥനകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഉച്ചക്കുശേഷം ലീവ് നൽകാനും നിർദേശമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൂടുകാലത്ത് വെള്ളിയാഴ്ചകളിലെ ഖുതുബ സമയം 10 മിനിറ്റായി കുറക്കാൻ അതോറിറ്റി ഇമാമുമാർക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

