'കെയർ ഫോർ കേരള' വിജയകരമായി മൂന്നാം ഘട്ടം പിന്നിട്ടു
text_fieldsദുബൈ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലേക്ക് സഹായം നൽകാൻ നോർക റൂട്ട്സ് ആവിഷ്കരിച്ച 'കെയർ ഫോർ കേരള' പദ്ധതി യു.എ.യിൽ മൂന്നാംഘട്ടം പിന്നിട്ടു. ഓക്സിജൻ പ്ലാൻറുകൾ, മെഡിക്കൽ വെൻറിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പൾസ് ഓക്സിമീറ്ററുകൾ എന്നിവയടക്കം നാല് കോടിയോളം രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറാനും വിതരണം നടത്താനും കെയർ ഫോർ കേരളക്ക് സാധിച്ചതായി നോർക റൂട്ട്സ് ഡയറക്ടർമാരായ ഡോ. ആസാദ് മൂപ്പനും ഒ.വി. മുസ്തഫയും അറിയിച്ചു. സമാന രീതിയിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും 'കെയർ ഫോർ കേരള' പ്രവാസികളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കിയതായും അവർ വ്യക്തമാക്കി.
പ്രവാസിക്ഷേമ സംഘടനകള്‍, കമ്യൂണിറ്റി ഗ്രൂപ്പുകള്‍, ബിസിനസ് സംരംഭകര്‍, വ്യക്തികള്‍ എന്നിവ നോര്‍ക റൂട്ട്സിെൻറ നേതൃത്വത്തില്‍ യു.എ.ഇയില്‍നിന്ന് മാതൃരാജ്യത്തേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കാന്‍ സജീവമായി പ്രയത്‌നിച്ചുവെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഉദ്യമത്തിൽ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ അര്‍ഹർക്ക് ഉപകാരമാവട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നു ഷിപ്മെൻറുകൾ ആയാണ് ജീവൻരക്ഷാ ഉപകരണങ്ങൾ യു.എ.ഇയിൽനിന്ന് നാട്ടിലെത്തിച്ചതെന്ന് കെയർ ഫോർ കേരള പദ്ധതിക്ക് നേതൃത്വം വഹിച്ച നോർക റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫ പറഞ്ഞു.
ഒരു ഓക്സിജൻ പ്ലാൻറും 18 മെഡിക്കൽ വെൻറിലേറ്ററുകളും 85 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 376 ഓക്സിജൻ സിലിണ്ടറുകളും (40 ലിറ്റർ), 5005 പൾസ് ഓക്സിമീറ്ററുകളുമാണ് യു.എ.ഇയിൽനിന്ന് ഇതുവരെ സമാഹരിച്ചത്. ബദറുദ്ദീൻ പനക്കാട്ട്, മുഹമ്മദ് റാഫി, ശ്യാം തൈക്കാട്, ബിന്ദു നായർ, അയൂബ് ചേക്കിൻറകത്ത്, പി.എ. ജലീൽ, നിഹാദ് അബ്ദുൽനാസിർ, മുഹമ്മദ് സുഹൈൽ, അബു സബ ഹസൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

