റമദാനിൽ ഭക്ഷണം പാഴാക്കുന്നത് തടയാൻ കാമ്പയിൻ
text_fieldsഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ
അബൂദബി: റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷണം പാഴാക്കുന്നത് തടയുന്ന കാമ്പയിൻ സജീവമാക്കി ‘നിഅ്മ’ എന്നറിയപ്പെടുന്ന നാഷനൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റിവ്. ‘പൈതൃകത്തെ വിലകൽപിക്കുന്നു’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ രാജ്യത്തുടനീളം ഒരുക്കുന്ന ഏറ്റവും വലിയ ഭക്ഷ്യ സംരക്ഷണ, പുനർവിതരണ പ്രവർത്തനമായി മാറും. അബൂദബി, ദുബൈ, അൽഐൻ, ഷാർജ, റാസൽഖൈമ എന്നീ അഞ്ച് സ്ഥലങ്ങളിൽ ഈ വർഷം ഒരേസമയം പദ്ധതി നടപ്പാക്കും. പദ്ധതി വഴി മൂന്നു ലക്ഷം ടണ്ണിലധികം ഭക്ഷണം പാഴായിപ്പോകുന്നത് ഒഴിവാക്കുകയും പുനർവിതരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
യു.എ.ഇയുടെ ‘കുടുംബ വർഷാ’ചരണത്തിന്റെ ആശയവുമായി ചേർന്ന് നടപ്പാക്കുന്ന ‘നിഅ്മ ഫാമിലി ഇഫ്താർ ബോക്സസ്’ പദ്ധതിയിലൂടെ പ്രധാന വിതരണക്കാരിൽ നിന്നും ഫാമുകളിൽ നിന്നും ലഭിക്കുന്ന അധികമായ പച്ചക്കറികൾ, പഴങ്ങൾ, മറ്റു നശിക്കാത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ 10,000ത്തിലധികം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യും. മാജിദ് അൽ ഫുത്തൈം, സിലാൽ, അഗ്തിയ ഗ്രൂപ് എന്നിവ ഉൾപ്പെടെ 20ലധികം ഭക്ഷ്യ റീട്ടെയിലർമാരും വിതരണക്കാരും പദ്ധതിയിൽ പങ്കാളികളാണ്. അബൂദബി കാർഷിക, ഭക്ഷ്യസുരക്ഷാ വകുപ്പ്(അഡാഫ്സ)യും ഖലീഫ ഫൗണ്ടേഷനും അടക്കമുള്ള സംവിധാനങ്ങൾ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. എക്സ്പോ സിറ്റി ദുബൈ, അബൂദബി അൽ മുഅ്തസിം സ്കൂൾ അടക്കം ഏഴ് കേന്ദ്ര ഹബ്ബുകളിൽ ഭക്ഷ്യ ബോക്സുകളുടെ പാക്കിങ്, വിതരണ പ്രവർത്തനങ്ങൾ നടക്കും. പാക്കിങ് കേന്ദ്രങ്ങളിൽ കുടുംബങ്ങൾ, കോർപറേറ്റ് ടീമുകൾ, വിദ്യാർഥികൾ എന്നിവർക്ക് ഒരുമിച്ച് സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയുടെ ഭക്ഷ്യ സുരക്ഷാ നയം 2051ന്റെ ലക്ഷ്യങ്ങൾക്കും 2030 ഓടെ ഭക്ഷണം പാഴാകുന്നതും നശിക്കുന്നതും പകുതിയായി കുറക്കാനുള്ള ദേശീയ പ്രതിജ്ഞക്കും പിന്തുണ നൽകുന്നതാണ് കാമ്പയിൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, വിഭവങ്ങളുടെ സംരക്ഷണവും സമൂഹ ഐക്യവും ശക്തിപ്പെടുത്തുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

