അബൂദബി: അബൂദബി എമിറേറ്റിൽ വാഹന രജിസ്ട്രേഷൻ പുതുക്കാത്തവരും കാമറകളുടെ പരിശോധനയിൽ കുടുങ്ങും. അമിത വേഗം, അപകടകരമായ ഡ്രൈവിങ്, സിഗ്നൽ ലംഘനം തുടങ്ങിയവ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കാമറകൾ ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ നിയമലംഘനങ്ങളും രേഖപ്പെടുത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിരത്തിലറക്കിയാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻറും വിധിക്കും. കൂടാതെ വാഹനം ഏഴ് ദിവസം പിടിച്ചിടുകയും ചെയ്യും. സാങ്കേതിക സുരക്ഷ ഉറപ്പുവരുത്തിയാണ് ഓരോ വര്‍ഷവും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നത് എന്നതിനാല്‍ രജിസ്ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് മറ്റുള്ളവരുടെ സുരക്ഷക്ക് കൂടി ഭീഷണിയാണെന്ന് അബൂദബി പൊലീസ് പറഞ്ഞു.
അബൂദബി എമിറേറ്റിലെ പ്രധാന റോഡുകളിലും ഉള്‍പ്രദേശ റോഡുകളിലുമുള്ള കാമറ സംവിധാനം ഇനി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കാലാവധി കഴിഞ്ഞതാണോ എന്നു കൂടി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.കർശന നടപടികളിൽനിന്ന് ഒഴിവാകാൻ വാഹന ഉടമകൾ രജിസ്ട്രേഷൻ പുതുക്കണമെന്ന് അബൂദബി ട്രാഫിക് പൊലീസ് ഉപ മേധാവി ബ്രിഗേഡിയർ ജനറൽ അഹ്മദ് ആൽ ശേഹി പറഞ്ഞു. പുതിയ സ്മാർട്ട് സംവിധാനം ഉദ്യോഗസ്ഥരുടെ സമയം ലാഭിക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.