സമൂഹമാധ്യമത്തിൽ കണ്ണീരോടെ ബ്രസീലിയൻ മാതാവിന്റെ സന്ദേശം
text_fieldsദുബൈ: ദുബൈയില്‍ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിവരുന്നതായി യു.എ.ഇയിലെ ബ്രസീല്‍ എംബസി അറിയിച്ചു. ഈ മാസം ആദ്യമാണ് യുവതി ദുബൈയില്‍ മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ദുബൈയിലെത്തിയ ഇവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതു മുതല്‍ അബൂദബിയിലെ ബ്രസീല്‍ എംബസിയുടെ കോണ്‍സുലര്‍ വിഭാഗം യുവതിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യു.എ.ഇയിലെത്തുന്ന ബന്ധുക്കളെ കാണാന്‍ കോണ്‍സുലേറ്റ് പ്രതിനിധി നേരിട്ടെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് യുവതിയുടെ അമ്മ വൈകാരികമായാണ് പ്രതികരിച്ചത്. 'ഒരു അമ്മയ്ക്ക് അനുഭവിക്കാനാകുന്ന ഏറ്റവും വലിയ വേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്റെ മകളുടെ കഥയറിയാത്തവര്‍ അവളുടെ ഓര്‍മകളെ വിചാരണ ചെയ്യുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ മനസ് തകരുകയാണ്. ഒരു അമ്മക്കും സ്വന്തം മകളെ മറമാടേണ്ടി വരരുത്, ഒപ്പം ആ ദുഖത്തിനിടയില്‍ മണ്‍മറഞ്ഞുപോയ മകളുടെ അന്തസ് കാക്കാന്‍ പോരാടേണ്ട അവസ്ഥയും ഉണ്ടാകരുത്,' എന്ന് അവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. മകളുടെ ചിത്രങ്ങളോ പേരോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും മാതാവ് അഭ്യര്‍ത്ഥിച്ചു.
ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയിലുള്ള വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് എംബസി തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട പ്രാദേശിക അധികൃതരുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ആവശ്യപ്പെടുന്ന പക്ഷം അതിനുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ എംബസി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കൂടാതെ, കേസ് അന്വേഷണത്തില്‍ പ്രാദേശിക സുരക്ഷാ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കുമെന്നും എംബസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

