ബ്ലാക്മെയിലിങ്ങും തട്ടിപ്പും: 47 പേർ പൊലീസ് പിടിയിൽ
text_fieldsദുബൈ: ഗാർഹിക തൊളിലാളികളെ എത്തിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയവരുൾപ്പെടെ 47 പേരെ ദുബൈ പൊലീസ് പിടികൂടി. കോവിഡ് പ്രതിസന്ധിയെ മറയാക്കി തട്ടിപ്പ് നടത്തിയ ഇവരുൾപ്പെടെയുള്ള കുറ്റാരോപിതരെ ക്രൈം ഷാഡോ എന്ന് പേരിട്ട രഹസ്യഒാപറേഷൻ വഴിയാണ് ദുബൈ പൊലീസ് കുടുക്കിയത്. പിടിയിലായവരിൽ പത്ത് സ്ത്രീകളുമുണ്ട്. സൈബർ തട്ടിപ്പുകൾ, ബ്ലാക് മെയിലിങ്, ആൾമാറാട്ടം, മോഷണം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് സംഘാംഗങ്ങളെന്ന് ക്രിമിനൽ അന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. സമൂഹ മാധ്യമങ്ങളും വെബ് സൈറ്റുകളും ഉപയോഗിച്ചാണ് പല തട്ടിപ്പും നടത്തിയിരിക്കുന്നതെന്ന് കുറ്റാന്വേഷണ വിഭാഗം ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജമാഅൽ സലീം അൽ ജല്ലാഫ് ചൂണ്ടിക്കാട്ടി.
കോവിഡ് ലോക്ഡൗൺ മൂലം രാജ്യാതിർത്തികൾ അടച്ചിരുന്ന ഘട്ടത്തിൽ ഗാർഹിക തൊഴിലാളികളെ കിട്ടാൻ പ്രയാസമുണ്ടായ ഘട്ടത്തിലാണ് സംഘടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി ദമ്പതികൾ പണം തട്ടിയത്. മൂവായിരം രൂപ വീതം 46 പേരിൽ നിന്ന് ഇവർ വഞ്ചിച്ചെടുത്തിരുന്നു. സ്ത്രീകളുടെ പ്രൊഫൈലുകൾ സൃഷ്ടിച്ച് പുരുഷൻമാരെ വശീകരിക്കുന്ന തട്ടിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചതോടെ ആ വഴിക്കും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ഇക്കിളി വർത്തമാനങ്ങൾ പറഞ്ഞ് ചങ്ങാത്തംകൂടി പുരുഷൻമാരെ അപ്പാർട്മെൻറിലേക്ക് വിളിച്ചുവരുത്തി അവിടെ വെച്ച് അനാശ്യാസ രീതിയിൽ ചിത്രങ്ങളെടുക്കുകയും അതുകാണിച്ച് ഭീഷണിപ്പെടുത്തി ഫോൺ, പണം, ബാങ്ക് കാർഡുകൾ തുടങ്ങിയവ തട്ടിയെടുക്കുകയും ചെയ്യുന്ന സംഘങ്ങളെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിൽ അറിയിച്ചാൽ രഹസ്യചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പതിവും തട്ടിപ്പുകാർക്കുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ താമസ സ്ഥലങ്ങൾ സംഘടിപ്പിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
