ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി സ്വകാര്യ ആശുപത്രികൾ വഴി
text_fieldsദുബൈ: ദുബൈയിലെ ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ സ്വകാര്യ ആശുപത്രികൾവഴിയും ലഭ്യമാകും. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, പ്രവാസികളുടെ മൃതദേഹം നേരത്തെ നാട്ടിലെത്തിക്കാൻ ഉപകരിക്കും.
നേരത്തെ ദുബൈയിലെ നാല് സർക്കാർ ആശുപത്രികൾ വഴി മാത്രമായിരുന്നു ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമായിരുന്നത്. മരണ സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകുന്നതുമൂലം മൃതദേഹങ്ങൾ നാട്ടിലെത്തുന്നതും വൈകിയിരുന്നു. പുതിയ നിർദേശമനുസരിച്ച് ഏത് ആശുപത്രിയിലാണോ മരിക്കുന്നത്, അവിടെനിന്ന് സർട്ടിഫിക്കറ്റുകൾ ലഭ്യമാകും.
പലപ്പോഴും, മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മൃതദേഹങ്ങൾ അയക്കാൻ കഴിയാതെവരുന്നത്. ഇതോടെ ഒരുദിവസം വൈകി മൃതദേഹം അയക്കേണ്ട അവസ്ഥയുണ്ട്. ഇതിനാണ് പരിഹാരമാകുന്നത്. ആദ്യഘട്ടത്തിൽ മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ വനിത, ശിശു ആശുപത്രി എന്നീ സ്വകാര്യ ആശുപത്രികളാണ് ജനന, മരണ സർട്ടിഫിക്കറ്റ് നൽകുക. അടുത്തവർഷം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് സൗകര്യം വ്യാപിപ്പിക്കും.
ജദ്ദാഫിലെ ഡി.എച്ച്.എ കേന്ദ്രത്തിലും ഈ സേവനം ലഭ്യമായിരിക്കും. എന്നാൽ, കറാമ, റാശിദിയ്യ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ ഇനിമുതൽ ഈ സൗകര്യം ലഭ്യമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

